Monday, September 10, 2007

താറാവ്‌

രൂപാ ആയിരം മുടക്കിയെന്ന് ദിലീപ്‌ വീണ്ടും വീണ്ടും മുന്‍പിലിരിക്കുന്ന കുപ്പിയെ നോക്കി പറഞ്ഞുകൊണ്ടിരുന്നു. കുപ്പിക്കുള്ളിലെ ആയിരത്തിന്റെ തുള്ളികള്‍ ഉള്ളില്‍ചെന്ന് തുള്ളല്‍ നടത്തിയത്‌ കൊണ്ടോ മറ്റോ പപ്പന്‍ ശക്തമായി പ്രതികരിച്ചു "പണ്ട്‌ യൂണിവേഴ്സിറ്റിയില്‍ ഫീസ്‌ അടയ്കാനെന്ന് പറഞ്ഞ്‌ അപ്പന്റെ കീശയില്‍ നിന്ന് ചോര്‍ത്തിയ തുട്ടുകള്‍ കൊണ്ട്‌ വാങ്ങിയിരുന്ന 'മേഡ്‌ ഇന്‍ കട്ടപ്പന'യുടെ സുഖം ഒന്നുമില്ല നിന്റെ ഈ ആയിരത്തിന്റെ കളറിന്‌." ഞങ്ങളെല്ലാം ആ പ്രസ്താവന ശരിവച്ചു. കട്ടപ്പനയുടെ സ്മരണയ്കായി അവസാനറൗണ്ട്‌ ഡെഡിക്കേറ്റ്‌ ചെയ്തുകൊണ്ട്‌ ചിയേഴ്സ്‌ പറഞ്ഞ്‌ ഗ്ലാസ്സ്‌ കയ്യിലെടുത്തപ്പോള്‍ ദിലീപിന്റെ റൂമിലെ ഫാനിനൊപ്പം ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന അവന്റെ കാരണവരുടെ ഫ്രേം ചെയ്ത ഫോട്ടോയും ബൈക്കിന്റെ കീയും എന്നു വേണ്ട കിരണ്‍ ടിവിയിലെ പെണ്‍കുട്ടി വരെ വാഷിംഗ്‌ മെഷീന്റെ പരസ്യത്തിലേതെന്നപോലെ വട്ടം ചുറ്റാന്‍ തുടങ്ങി. ദിലീപും പപ്പനും ചാണ്ടിയുമെല്ലാം എന്റെ അനാലിസിസ്‌ ശരിവച്ചു. ആകെ ചുറ്റാതെ ഇരിക്കുന്നത്‌ ആയിരത്തിന്റെ കുപ്പി മാത്രം. ഒരുപക്ഷെ ഈ ഭൂമികുലുക്കത്തിന്റെ പ്രഭവകേന്ദ്രമായത്‌ കൊണ്ടാകും. അപ്പോളാണ്‌ കുപ്പിക്ക്‌ സമീപം ഇരിക്കുന്ന താറാമ്മുട്ടകളില്‍ ശ്രദ്ധ പതിഞ്ഞത്‌. രണ്ടെണ്ണം ഉള്ളില്‍ ചെന്നാല്‍ എന്തേലും ഓര്‍ത്ത്‌ സെന്റിയടിച്ചില്ലേല്‍ പിന്നെന്ത്‌ രസം. ടോപ്പിക്കില്ലാതെ വലഞ്ഞ ഞങ്ങള്‍ക്ക്‌ ആ താറാമ്മുട്ടകള്‍ പകര്‍ന്ന് തന്നതൊരു പുതുയുഗമാണ്‌.

അന്ന് ഞാന്‍ കട്ടപ്പനയില്‍ മൂന്നാം വര്‍ഷ എഞ്ചിനീയറിങ്ങ്‌ വിദ്യാര്‍ത്ഥി. വിദ്യയോട്‌ യാതൊരു ആര്‍ത്തിയുമില്ലാതെ, ഷാജി കൈലാസിന്റെ പടത്തിനുവരെ രണ്ടാമതൊന്നാലോചിക്കാതെ റിലീസ്‌ ദിവസം തന്നെ ഡേറ്റ്‌ കൊടുത്തിരുന്ന കാലം.

"നിനക്കും വേണ്ടേടാ ഒരു കൂട്ട്‌. അസൈന്റ്‌ മെന്റ്‌ എഴുതിത്തരാനും പരീക്ഷയ്ക്‌ രാവിലെ ക്യാപ്സൂള്‍ പരുവത്തില്‍ പാഠങ്ങള്‍ ഉരുട്ടിത്തരാനും അവധിക്ക്‌ വീട്ടില്‍ പോകുമ്പോള്‍ കണ്ണ്‍ നിറയ്കാനും എന്തിനധികം പറയുന്നു കോളേജില്‍ വരാന്‍ ഒരാവേശം കിട്ടനെങ്കിലും" ഒരു റെസ്പോണ്‍സിബിള്‍ രക്ഷകര്‍ത്താവിനെപ്പോലെ പപ്പന്‍ ചോദിച്ചു.

ആ ചോദ്യം തളപ്പിട്ട്‌ കയറിയത്‌ എന്റെ ചിന്തയുടെ കൊന്നത്തെങ്ങിലേയ്ക്കാണ്‌. സപ്ലിമന്റ്‌ പരീക്ഷാരാത്രികളിലെ കുലങ്കുഷമായ ബ്രയിന്‍ സ്റ്റോര്‍മിംഗ്‌ ചര്‍ച്ചകളിലൂടെ രൂപം കൊണ്ട്‌, ക്യാപ്സൂള്‍ പരുവത്തില്‍ വിഴുങ്ങാന്‍ വച്ചിരിക്കുന്ന ഫോട്ടോസ്റ്റാറ്റ്‌ പേപ്പ്പ്പറുകളില്‍ മാത്രം വ്യക്തതയോടെ കണ്ടിരുന്ന രൂപം. അതായിരുന്നു പ്രേമക്കുടുക്കുകളില്‍ വീഴാനിടവരാത്തവരുടെ സ്ത്രീ സങ്കല്‍പ്പം. (കാവി മുണ്ടുടുക്കുന്ന കൂട്ടരായിരുന്നു ഞങ്ങള്‍, എപ്പോള്‍ വേണേലും സന്യാസം സ്വീകരിക്കാന്‍ ഒരു മുതല്‍ക്കൂട്ടകുമല്ലോ അത്‌.) ആ രൂപത്തിനൊരു മുഖം മാത്രമുണ്ടായിരുന്നില്ല. എപ്പോളും കട്ടിലില്‍ കറുത്തപാവാടയും വെള്ള ടോപ്പും അണിഞ്ഞ്‌ കമിഴ്‌ന്ന് കിടക്കുമായിരുന്നു.(എം ജി യൂണിവേഴ്സിറ്റിയുടെ ഉത്തരമറിയില്ലാത്ത ചോദ്യങ്ങള്‍ക്കെല്ലാം മുകളില്‍ പറഞ്ഞിരിക്കുന്ന രൂപത്തിന്റെ ഇംഗ്ഗ്ലീഷ്‌ പരിഭാഷയായിരുന്നു ഉത്തരം.)


ചിന്തയില്‍ നിന്ന് മുക്തനായി അല്‍പ്പം നിരാശകലര്‍ത്തി മൊഴിഞ്ഞു." ഇത്‌ വിരൂപന്മാരുടെ കാലമല്ലേടാ. നമുക്കൊക്കെ എന്ത്‌ ചാന്‍സ്‌"

പപ്പനെന്റെ ഉത്തരത്തിന്‌ കാത്ത്‌ നില്‍ക്കാതെ ലൈബ്രറി ബ്ലോക്കിലേക്ക്‌ പ്രിയസഖിയെക്കാണാനായി നടത്തം ആരംഭിച്ചിരുന്നു. പപ്പന്‍ പോയെങ്കിലും അവന്റെ വാക്കുകള്‍ സുനാമിപോലെ എന്റെ ചിന്തയുടെ തീരപ്രദേശങ്ങളില്‍ അലയടിച്ച്‌ കൊണ്ടിരുന്നേയിരുന്നു. എനിക്കും പോകണ്ടേ ലൈബ്രറിബ്ലോക്കില്‍!!

മിഷന്‍ ഇമ്പോസ്സിബിള്‍ സി ഡി എടുത്ത്‌ കൊണ്ട്‌ പോയി വീണ്ടും വീണ്ടും കണ്ടു, രണ്ട്‌ കാര്യം മനസ്സിലായി. വിചാരിച്ചാല്‍ നമുക്ക്‌ എന്തും നടത്താമെന്നും ഇംഗ്ലീഷ്‌ ഭാഷ ഒരല്‍പം കട്ടിയാണെന്നും. അടുത്തപ്രഭാതത്തില്‍ സൂര്യഭഗവാന്‍ എന്നെക്കണ്ട്‌ താന്‍ ഉദിക്കാന്‍ ലേറ്റ്‌ ആയോ എന്നു ഡൗട്ട്‌ അടിച്ചു. അങ്ങേര്‍ക്കറിയില്ലല്ലോ ഞാന്‍ ദ്രുഡനിശ്ചയത്തോടെ പുതിയമനുഷ്യനായി മാറിയ വിവരം.

നേരെ ചെന്നു ലൈബ്രറിബ്ലോക്കിലേക്ക്‌. എല്ലാ കമിതാക്കളും അവര്‍ക്ക്‌ പട്ടയമുള്ള പ്രദേശങ്ങളില്‍ യഥാവിധം ഇരിപ്പുറപ്പിച്ചിട്ടുണ്ട്‌. സില്‍ക്ക്‌ സ്മിതയെക്കണ്ട സത്താറിനെപ്പോലെ ലൈബ്രറിയിലേക്ക്‌ ഓടിക്കയറി ബുക്സ്‌ പരിശോധിക്കാന്‍ തുടങ്ങി. അപ്പോളതാ കണക്കിന്റെ കട്ടികൂടിയ ബുക്കിനപ്പുറത്ത്‌ നിന്നുമൊരു കിളിനാദം. കണക്ക്‌ ബുക്ക്‌ കൈ കൊണ്ട്‌ തൊടില്ലെന്ന വാശി ഉപേക്ഷിച്ച്‌ ഞാന്‍ ആ ബുക്ക്‌ കൈയ്യിലെടുത്തി. കിളിനാദത്തിനൊപ്പം കിളിയും ഇക്കുറി പ്രത്യക്ഷപ്പെട്ടു. ഏതോ ഒരു വലിയ ബുക്കില്‍ നിന്നും വിവരങ്ങള്‍ അടിച്ച്‌ മാറ്റിപേപ്പറില്‍ പകര്‍ത്തുകയാണ്‌ കിളി. കയ്യിലെ കണക്ക്‌ പുസ്തകവുമായി ഞാന്‍ അടുത്തേക്ക്‌ ചെന്നു. നല്ല കൈയ്യക്ഷരം.അസൈന്റ്‌ മെന്റുകള്‍ക്ക്‌ വിശേഷമാണ്‌ ഇങ്ങനത്തെ കൈയ്യ്യക്ഷരം, ഇതിനിടയ്കാണ്‌ എന്റെ കൈയ്യിലിരുന്ന ബുക്ക്‌ ബലപൂര്‍വ്വം ലൈബ്രേറിയന്‍ എന്റെ പേരില്‍ ഇഷ്യൂ ചെയ്തത്‌. ഈ ഇഷ്യു ഞാനൊരു ഇഷ്യു ആക്കിയാല്‍ കോളേജില്‍ നാലു ചില്ലെങ്കിലും പൊട്ടിയേനെ. എന്റെ കിളിയെക്കാട്ടിത്തന്നത്‌ ഈ ലൈബ്രറിയല്ലേ എന്നോര്‍ത്ത്‌ അങ്ങ്‌ ക്ഷമിച്ചു. തടിയന്‍ ബുക്ക്‌ കൈയ്യിലെടുത്ത്‌ ഞാന്‍ നടന്ന് നീങ്ങിയപ്പോഴേക്കും അവളെന്നെ സൂക്ഷിച്ച്‌ നോക്കുന്നത്‌ കണ്ടു. കൂട്ടുകാരിയുടെ ചെവിയിലെന്തോ മന്ത്രിക്കുന്നതും. ഇതാണാവോ ഈ 'ലവ്‌ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌' എന്നൊക്കെ പറയുന്നത്‌.

കിളിനാദം മനസ്സില്‍ ഓട്ടോമാറ്റിക്കായി റെക്കോര്‍ഡായത്‌ കൊണ്ടോ എന്തോ, കിളിയായിരുന്നു മനസ്സ്‌ മുഴുവനും. ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിക്ക്‌ പഠിച്ചിരുന്ന് കൂട്ടുകാരില്‍ നിന്ന് അവളെക്കുറിച്ചുള്ള ഇന്‍ഫോര്‍മേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്തു. നിത്യ മേനോന്‍ എന്നു നാമധേയം(ജാതിപ്പേരും ചേര്‍ത്ത്‌ പേരിട്ട അവളുടെ പിതാവിന്‌ അപ്പോള്‍ തന്നെ നന്ദി പറഞ്ഞു.) പാലക്കാടന്‍ നാട്ടുരാജ്യം. രണ്ടാം വര്‍ഷം കമ്പ്യൂട്ടര്‍ സയന്‍സില്‍ അധ്യയനം നടത്തുന്നു. നാളിതുവരെ ആരും റിക്രൂട്ട്‌ ചെയ്തിട്ടില്ല സ്വന്തം ജീവിതത്തിലേക്ക്‌. പിന്നീട്‌ സ്വന്തം അധ്വാനത്തില്‍ പലതും കണ്ടെത്തി. അച്ഛനമ്മമാരുടെ ഒരേ ഒരു സന്തതി, പാലക്കാടന്‍ ശാലീനത ഒപ്പിവച്ച രൂപം(നീലഭ്രുംഗാതി മോഡലിനെപ്പോലുള്ള കാര്‍കൂന്തളം അതിനൊരു തെളിവല്ലേ). എല്ലാം കൊണ്ടും 'മേഡ്‌ ഫോര്‍ ഈ ചെറുക്കന്‍' എന്ന് ഉറപ്പിച്ചു.

അന്ന് രാത്രി ആദ്യമായി ഫോട്ടോസ്റ്റാറ്റ്‌ കളിലെ രൂപത്തിന്‌ മുഖം തെളിഞ്ഞ്‌ വന്നു. കിളിയുടെ അതേ മുഖം. വെള്ള ടോപ്പ്പ്പും കറുത്ത പാവാടയും അണിഞ്ഞ്‌ കട്ടിലില്‍ കമിഴ്‌ന്ന് കിടക്കുകയാണേലും ഇന്നവള്‍ കമിഴ്‌ന്ന് കിടന്ന് കണ്ണാടി നോക്കി. ആ കണ്ണാടിയില്‍ തെളിഞ്ഞ്‌ കിളിയുടെ മുഖം. (ഇതാകും കണ്ണാടി നന്നായാല്‍ ചങ്ങാതി വേണ്ട എന്ന് പഴമക്കാര്‌ പറഞ്ഞത്‌.)

പപ്പനും ടീമിനും അപ്ഡേറ്റ്സ്‌ അറിയിച്ചു. അവരും തലകുലുക്കി എന്റെ കണ്ടെത്തലിനു മുന്‍പില്‍.
"ഒരല്‍പം പഠിപ്പിസ്റ്റാണോ?" ചാണ്ടിക്കൊരു സംശയം.

ആദ്യമായൊരു കൂടിക്കാഴ്ചയ്ക്ക്‌ കളമൊരുക്കിയത്‌ കമ്പ്യൂട്ടര്‍ ലാബാണ്‌, കമ്പ്യൂട്ടര്‍ റെക്കോര്‍ഡ്‌ അന്വേഷണം സമാപിച്ചത്‌ എന്റെ സമക്ഷം ആണ്‌.
"കമ്പ്യൂട്ടര്‍ റെക്കോര്‍ഡ്‌ ഇണ്ടോ?" വള്ളുവനാടന്‍ ഭാഷയില്‍ കിളിമൊഴി.
"ഉണ്ടല്ലോ രണ്ടെണ്ണം ഉണ്ട്‌" പെട്ടെന്ന് നാവില്‍ ഒരുപാട്‌ സരസ്വതിമാര്‍ വിളയാടി.

കമ്പ്യൂട്ടര്‍ റെക്കോര്‍ഡില്‍ തുടങ്ങി ഒരഭിനവ പ്രണയകാവ്യം. റെക്കോര്‍ഡായും നോട്ട്ബുക്കായും ഒക്കെ ആ ബന്ധം അങ്ങ്‌ തഴച്ച്‌ വളര്‍ന്നു ചില എന്‍ ആര്‍ ഐ കുട്ടികളെപ്പോലെ.

കൊല്ലം ഭാഷ വള്ളുവനാടന്‌ വഴിമാറാന്‍ തുടങ്ങി. കൊതുക്‌ കടിക്കുമ്പോള്‍ തെറി വിളിച്ചിരുന്നവന്‍ 'എനിക്ക്‌ ദാാാാഷ്യം വരും ട്ടോ" എന്നൊക്കെ കൊതുകിനെ ഉപദേശിക്കാന്‍ തുടങ്ങി. അസൈന്റ്‌മന്റ്‌ എഴുതിയോ എന്നു ടീച്ചര്‍ ചോദിക്കുമ്പോള്‍ എഴുതിയിട്ടുണ്ടെങ്കിലും "ഇല്ല്യാ" എന്നും "ചിക്കന്‍ കാലു വേണോ" എന്നു കുക്ക്‌ ഗോപാലന്‍ ചേട്ടന്‍ ചോദിക്കുമ്പോള്‍ "കുട്ട്യോള്‍ക്ക്‌ കൊടുത്തോളൂ" എന്നും മനസ്സില്‍ വിഷമത്തോടെ പറയാന്‍ തുടങ്ങി. മലയാളിയുടെ ഭാഷാസ്നേഹത്തിന്‌ ഇതില്‍ പരം നല്ല ഉദാഹരണമുണ്ടോ?

ഈ അവസരത്തിലാണ്‌ പപ്പന്റെ കണ്ടെത്തല്‍. അവളുടെ ഒരു കാലിന്‌ നീളം കുറവാണത്രെ. 'താറാവ്‌' എന്നാണത്രേ അവളുടെ അപരനാമം.
"ബെക്കാമിനും നീളം കുറവാണല്ലോ ഒരു കാലിന്‌" ഞാന്‍ തിരിച്ചടിച്ചു.

മമ്മൂട്ടിക്കുമുണ്ട്‌ ഒരു കാലിനു നീളം കുറവ്‌. അവിടെയൊന്നും ആര്‍ക്കും ഒരു കുറ്റവും കണ്ടെത്താനില്ല. സാമൂഹ്യദ്രോഹികള്‍. എന്റെ ചോര തിളച്ചു. താറാവ്‌ നടക്കുന്നത്‌ പോലെയാണത്രെ നടപ്പ്‌. ആണെങ്കില്‍ ഞാനങ്ങ്‌ സഹിച്ചു.
എന്റെ താറാവിനെ അവരങ്ങനെ കറിവയ്കണ്ട.

പതുക്കെ പതുക്കെ എന്റെ താറാവ്‌ ഇണങ്ങിത്തുടങ്ങി. അടുത്ത്‌ വരാനും സംസാരിക്കാനും ഒക്കെ. (റെക്കോര്‍ഡ്‌ എഴുതുന്നതിന്റെ പ്രയോജനം അങ്ങനല്ലേ മനസ്സിലാക്കിയത്‌.)

റെക്കോര്‍ഡുകളും പ്രോഗ്രാമുകളുമായി വര്‍ഷമൊന്നു കടന്നുപോയി. പ്രോജക്റ്റ്‌ എന്ന ഇടപാടിനായി നാടു വിടാന്‍ തീരുമാനമായി.

കമ്പ്യൂട്ടര്‍ ബ്ലോക്കിലെത്താന്‍ പിന്നിട്ട വഴികളിലേക്ക്‌ നോക്കി നിര്‍ന്നിമേഷനായി നിന്നപ്പോള്‍ പിന്നില്‍ നിന്നും താറാവിന്റെ കിളിനാദം.

"അടുത്താഴ്ച പോവുകയാണല്ലേ?"

വേണു നാഗവള്ളി കാമുകിയെ നോക്കുന്നത്‌ പോലെ നിര്‍വികാരപരബ്രഹ്മമായി നോക്കിനിന്നു അവളെ. ഒരവാര്‍ഡ്‌ സിനിമ സ്റ്റെയിലില്‍

"അതെ"

അവളുടെ കണ്ണ്‍ നിറഞ്ഞിരുന്നോ? പെട്ടെന്ന് പൊടി പോയി എന്ന് പറഞ്ഞ്‌ കണ്ണ്‍ തുടയ്കുന്നത്‌ കണ്ടു.

കമ്പ്യൂട്ടര്‍ ഡിപ്പാര്‍ട്ട്‌ മെന്റിന്റെ മുന്‍പില്‍ നിശബ്ദത പാലിക്കുക എന്ന് എഴുതി വച്ചിട്ടുണ്ടായിരുന്നു.അത്‌ കണ്ടിട്ടോ മറ്റോ നിശബ്ദമായി താറാവിനോട്‌ ചോദിച്ചു. "നിനക്ക്‌ സമ്മതമാണെങ്കില്‍ ഇനിയുള്ളകാലമത്രെയും നിന്റെ പാറാവ്‌ കാരനാകാന്‍ ഞാന്‍ തയ്യാര്‍." അവള്‍ കേട്ടില്ല എങ്കിലും അവളുടെ മനസ്സ്‌ കേട്ടുകാണുമായിരിക്കും. (എല്ലാ മണ്ടന്‍ കാമുകന്മാര്‍ക്കും ഇങ്ങനാണല്ലോ ചിന്ത.)

അവള്‍ക്കും സംസാരിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മൗനം ബ്രേക്ക്‌ ചെയ്ത്‌ അവള്‍ ചോദിച്ചു "മാത്ത്സിന്റെ ടെക്സ്റ്റ്‌ ഉണ്ടോ?"

കൊതിയോടെ കുടിക്കാന്‍ വച്ച പാല്‍പ്പായസത്തില്‍ ചിക്കന്‍ ചാര്‍ വീണത്‌ പോലെയായി അവസ്ഥ. എന്നു വച്ചാല്‍ ചിക്കന്‍ ചാറും വേണം പാല്‍പ്പായസവും വേണം ബട്ട്‌ അവയെ ഒരുമിപ്പിച്ചത്‌ ക്രൂരതയായിപ്പോയി.

ഞങ്ങളുടെ പ്രണയത്തിന്റെ സ്മാരകമാണല്ലോ ആ മാത്ത്സ്‌ ബുക്ക്‌. അതവള്‍ക്ക്‌ കൊടുക്കാം. എങ്കിലും ഈ അവസരത്തില്‍ തന്നെ വേണമായിരുന്നോ കാമുകീ നിനക്ക്‌ ബുക്ക്‌ ചോദിക്കാന്‍. ഈ ചോദ്യം എന്നെ അലട്ടിത്തുടങ്ങിയപ്പോള്‍ നിലാവത്തഴിച്ച്‌ വിട്ട കോഴിയെപ്പോലെ ഏതോ ഒരു തോഴിയുടെ കൂടെ അവള്‍ യാത്ര തുടങ്ങിയിരുന്നു.

പപ്പന്‍ ഇത്‌ കേട്ടപ്പോള്‍ എക്സൈറ്റഡായി. അവന്റെ മുഖം ശ്രീനിവാസന്‌ മേക്കപ്പിട്ടത്‌ പോലെ തിളങ്ങി.
"നീ എന്റെ സുഹ്രുത്താണോ ശത്രുവാണോ" ഞാന്‍ ചോദിച്ചു.
"അവള്‍ സിമ്പോളിക്കായി പ്രണയാഭിലാഷം അറിയിച്ചതല്ലേ" എന്ന് പപ്പന്‍
"അതെങ്ങനെ" ഞാന്‍
"എന്തിനാ തേഡ്‌ ഇയര്‍ കാരിക്ക്‌ കണക്കിന്റെ ടെക്സ്റ്റ്‌?"
"അത്‌ ശരിയാണല്ലോ" ദിലീപിന്റെ ശബ്ദത്തിലും ആവേശം
"മാത്ത്സ്‌ ബുക്കിനകത്ത്‌ ഒരു ലവ്‌ ലെറ്ററെങ്കിലും അവള്‍ പ്രതീക്ഷിക്കുന്നുണ്ട്‌. നല്ല കൈയ്യക്ഷരത്തില്‍ വേഗം ഒന്നു റെഡിയാക്ക്‌"
ഭൂലോകത്തിന്റെ ഓരോ സ്പന്ദനവും മാത്ത്സിലാണെന്ന് അന്നെനിക്ക്‌ മനസ്സിലായി.

വില്‍ക്കാന്‍ നിര്‍ത്തിയിരിക്കുന്ന പശുവിന്‌ പെട്ടെന്ന് ചിന പിടിച്ചാല്‍ എങ്ങനെയിരിക്കും. അതായിരുന്നു എന്റെ അവസ്ഥ. ധൈര്യമില്ലാത്തവന്മാര്‍ക്ക്‌ മനസ്സ്‌ തുറക്കാന്‍ പേപ്പറാണല്ലോ നല്ലത്‌. ഉടന്‍ സംഘടിപ്പിച്ചു എ4 സൈസില്‍ ഒരെണ്ണം.

ഉറങ്ങാതെ അന്നൊരുപാട്‌ എഴുതിപ്പിടിപ്പിച്ചു. എം ജി യൂണിവേഴ്സിറ്റി ആന്‍സ്വര്‍ പേപ്പറിലെന്ന പോലെ ഭാവന കുത്തിനിറച്ചു.

പപ്പനും കൂട്ടരും റിവ്യൂവിനു ശേഷം എന്റെ ഡ്രാഫ്ര്റ്റ്‌ കോപ്പി അംഗീകരിച്ചു. അപ്രൂവ്ഡ്‌.

രാവിലെ വീണ്ടൂം സൂര്യഭഗവാനെ അത്ഭുതപ്പെടുത്തി കോളേജിലെത്തി. 5 കിലോയുള്ള കണക്ക്‌ ബുക്കിനുള്ളില്‍ എന്റെ മനസ്സ്‌ മടക്കിച്ചുരുട്ടി വച്ചിരുന്നു. 12ആമത്തെ മോഡ്യൂളില്‍. (ബുക്കില്‍ അധികം ചെളി പറ്റാത്ത പേജുകളായിരുന്നു അവ.)

സന്തോഷപൂര്‍വ്വം ബുക്ക്‌ വാങ്ങിക്കൊണ്ട്‌ അവള്‍ ഓടി.
"വന്നിട്ട്‌ കാണാം" ഞാന്‍ പിന്നില്‍ നിന്ന് വിളിച്ച്‌ കൂവി.
"ഷുവര്‍" താറാവിന്റെ കിളിനാദം.

അവളോടിപ്പോയത്‌ ഞങ്ങളുടെ പ്രണയത്തിന്റെ ചെമ്മണ്‍പാതയിലൂടെയായിരുന്നു. "തിരിച്ച്‌ വരുമ്പോള്‍ ബുക്ക്‌ തരണം ട്ടോ" എന്നിലെ പാലക്കാട്ട്‌ കാരന്‍ വീണ്ടും കൂവി. ഇക്കുറി അവള്‍ ഓടി ഞങ്ങളുടെ പ്രണയത്തിന്റെ ജംഗ്ഷന്‍ വരെ എത്തിയിരുന്നു. അതോണ്ട്‌ മറുപടി ഒരു ചിരിയായിരുന്നു.

മാസങ്ങള്‍ ടാക്സിവിളിച്ച്‌ കടന്നുപോയി, ഇക്കാലമത്രെയും പ്രണയതൂലികയാല്‍ എനിക്കായ്‌ ചാലിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആ കത്തായിരുന്ന് എന്റെ മനസ്സ്‌ നിറയെ.ഒടുവില്‍ കട്ടപ്പനയിലേക്ക്‌ ഞാന്‍ മടങ്ങിവന്നു. എന്റെ താറാവിനെ കാണാന്‍.

താറാവിനെ കണ്ട്‌ വരാറുള്ള പരിസരങ്ങളില്‍ ഒക്കെ നോക്കി. ലാബിലും ഡിപ്പാര്‍ട്ട്മെന്റിലും ലൈബ്രറിയിലും ഒക്കെ. താറാവിനെത്തേടി അലഞ്ഞ്‌ ഒടുവില്‍ ലൈബ്രേറിയന്റെ മുന്‍പില്‍ പെട്ടു. ബുക്കുകള്‍ ഡ്യൂ ആയിട്ടുണ്ടെന്നും അത്‌ വേഗം തീര്‍ത്തോളണമെന്നും അന്ത്യശാസനം നല്‍കി ബുക്കുകളുടെ ലോകത്തേക്ക്‌ നടന്നു കയറി അദ്ദേഹം. "ഇയാളൊരു മനുഷ്യന്‍ തന്നെയോ അതോ ഈ ബുക്കുകളില്‍ നിന്നിറങ്ങിവന്ന, അവസാന ചാപ്റ്ററുകളില്‍ മരണത്തിന്‌ കീഴ്പെടുന്നതു വരെ ക്രൂരതയുടെ പര്യായമായി നിലകൊള്ളുന്ന ഏതോ ഒരു വില്ലന്‍ കഥാപാത്രമോ?"

അപ്പോളാണ്‌ താറാവിന്റെ ഒരു തോഴിയെ കണ്ടത്‌. താറാവിനെന്തോ പക്ഷിപ്പനി പിടിച്ചത്‌ മൂലം ലീവാണ്‌ പോലും. 2 ദിവസം കഴിഞ്ഞേ വരികയുള്ളുവത്രേ.

പ്രണയത്തിന്റെ ചെമ്മണ്‍പാതയില്‍ നോക്കെത്താദൂരത്തേക്ക്‌ കണ്ണെറിഞ്ഞ്‌ ഞാനിരുന്നു. താറാവിന്റെ വരവും കാത്ത്‌. സുമാര്‍ 48 മണിക്കൂറുകള്‍ക്ക്‌ ശേഷം ചെമ്മണ്‍പാതയിലെ ചെക്ക്‌ പോസ്റ്റ്‌ കടന്ന് താറാവെത്തി. പ്രോജക്റ്റ്‌ വിശേഷങ്ങളായിരുന്നു ചര്‍ച്ചവിഷയം. മറ്റൊന്നും തന്നെ മിണ്ടുന്നില്ല. ഒടുവില്‍ സഹികെട്ട്‌ ഞാന്‍ പറഞ്ഞു. "ആ മാത്ത്സിന്റെ ടെക്സ്റ്റ്‌ ഡ്യൂ ആയി" ലൈബ്രേറിയന്‍ ശല്യം ഉപകാരം.

"അത്‌ ഞാന്‍ നാളെ തരാം" അവള്‍ അര്‍ദ്ധം വച്ചൊരു ചിരിയോടെ പറഞ്ഞു. ചില ലോട്ടറി വില്‍പ്പനക്കാരെപ്പോലെ നാളേ നാളേ എന്നു ജപിച്ച്‌ കൊണ്ടിരുന്നു ഞാന്‍.

"അവളൊരു മറുപടി എഴുതില്ലേടാ" എന്റെ ആശങ്ക.
"കൊടുത്താല്‍ കൊല്ലത്തും കിട്ടുമെടാ" ന്യൂട്ടന്റെ മൂന്നാം ചലനനിയമം മലയാളത്തിലേക്ക്‌ തര്‍ജ്ജമ ചെയ്ത്‌ കൊണ്ട്‌ പപ്പന്‍ എനിക്ക്‌ ധൈര്യമേകി.

ഒടുവില്‍ ആ നാളെ വന്നെത്തി. ഉച്ചക്ക്‌ കമ്പ്യൂട്ടര്‍ ബ്ലോക്കില്‍ താറാവിനേയും കാത്തങ്ങനെ നില്‍ക്കുമ്പോള്‍ കാറ്റ്‌ വീശി ബോറടിച്ചിട്ടോ മറ്റോ പ്രക്രുതി ഇടിവെട്ടി മഴപെയ്യിക്കാന്‍ തുടങ്ങി. ഒരു പച്ച്‌ നിറമുള്ള കുട കമ്പ്യൂട്ടര്‍ ബ്ലോക്കിനെ ലക്ഷ്യമാക്കി അടുക്കുന്നത്‌ കണ്ടു ഞാന്‍ താറാവിന്റെ സാമീപ്യം തിരിച്ചറിഞ്ഞ്‌ സ്വയം തയ്യാറായി. കുട മടങ്ങിയപ്പോഴാണ്‌ ബിരിയാണിയില്‍ റേഷനരി വീണത്‌ പോലെ ഒരു ആന്റിക്ലൈമാക്സ്‌, താറാവിന്റെ കുടയില്‍ ഒരു പുരുഷകേസരി. വിനോദെന്ന് സ്വയം പരിചയപ്പെടുത്തി അവന്‍ മാത്ത്സ്‌ ബുക്ക്‌ എനിക്ക്‌ കൈമാറി. താങ്ക്സ്‌ പറഞ്ഞ്‌ അവന്‍ മഴയിലേക്ക്‌ നടന്നപ്പോള്‍ ഞാന്‍ ബുക്ക്‌ മുഴുവന്‍ അരിച്ച്‌ പെറുക്കി മറുപടിക്കായി. താങ്ക്സ്‌ പറഞ്ഞതിന്റെ ഔചിത്യമാലോചിക്കാനൊന്നും സമയമുണ്ടായിരുന്നില്ല. ഒടുവില്‍ 12ആമത്തെ മൊഡ്യൂളില്‍ നിന്ന് ഒരു കടലാസ്‌ കഷ്ണം കണ്ടെത്തി. എനിക്ക്‌ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു ചുളിവ്‌ പോലും വരാതെ ആ പുസ്തകത്താളുകളില്‍ വിശ്രമം കൊണ്ടിരുന്നത്‌ ഞാനൊരു രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചിരുന്നെഴുതിയ അതേ കത്തായിരുന്നു.

കൊടുത്തതെല്ലാം കൊല്ലത്തേക്ക്‌ തന്നെ മടങ്ങിവന്നു. പച്ചക്കുട ലൈബ്രറിയിലെത്തുന്നതിന്‌ മുന്‍പ്‌ തന്നെ വിവരങ്ങള്‍ അറിയാന്‍ സാധിച്ചു. വിനോദെന്ന ചെറുപ്പക്കാരന്‍ താറാവിന്‌ വേണ്ടി പണികഴിപ്പിച്ച ചെമ്മണ്‍പാതയുടെ കോണ്ട്രാക്ടര്‍ മാത്രമായിരുന്നു ഞാനെന്ന സത്യം. എന്റെ കയ്യില്‍ നിന്ന് വാങ്ങിയ മാത്ത്സ്‌ ബുക്കിലെ പ്രോബ്ലംസ്‌ സോള്‍വ്‌ ചെയ്താണ്‌ വിനോദ്‌ സപ്ലിമെന്ററി പാസ്സായതത്രെ. ഇടിവെട്ടിയവനെ കോഴികൊത്തി എന്നു പറഞ്ഞപോലെ സപ്ലിമെന്ററി പരീക്ഷയിലും എന്റെ കണക്കിലെ കൂട്ടലുകള്‍ പിഴച്ച്‌ പോയി എന്ന് യൂണിവേഴ്സിറ്റി അന്നൗണ്‍സ്‌ ചെയ്തു അതേ ദിവസം.

ഒടുവില്‍ നാലാമത്തെ വട്ടം അഞ്ചാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ മാത്ത്സ്‌ ബുക്ക്‌ റെഫര്‍ ചെയ്യുമ്പോള്‍, നൊസ്റ്റാള്‍ജിയയുടെ പേരില്‍ പേജ്‌ മറിക്കുമ്പോളാണ്‌ 12ആമത്തെ മൊഡ്യൂളില്‍ സിലബസിലില്ല എന്ന സത്യം മനസ്സിലായത്‌. ആദ്യപ്രണയം മറക്കില്ലെന്നാണാല്ലോ, അത്‌ കൊണ്ടോ മറ്റോ 12ആമത്തെ മോഡ്യൂള്‍ അന്ന് മുതല്‍ എനിക്ക്‌ ഹൃദിസ്ഥമായി.

ടേബിളിലിരുന്ന താറാമ്മുട്ടകള്‍ എല്ലാം തിന്ന് തീര്‍ത്ത്‌ ഞാന്‍ അവസാനപെഗ്ഗും ഫിനിഷ്‌ ചെയ്തു. ഇനി ഇവിടെ താറാവുകള്‍ ഉണ്ടാകാതിരിക്കട്ടെ.

അങ്ങനെ മുട്ടകളും കുപ്പിയും ശുഭം.

12 comments:

വിഷ്ണു പ്രസാദ് said...

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ..
-ബാലചന്ദ്രന്‍ ചുള്ളിക്കാട്.

പാവങ്ങള്‍ താറാമുട്ടകള്‍...!

കുഞ്ഞന്‍ said...
This comment has been removed by the author.
കുഞ്ഞന്‍ said...

എന്റെ വക ഇമ്മിണി വല്യെരു ‘താറാവുമുട്ട..

അസ്സലായിരിക്കുന്നു... എന്നാലും എന്റെ മാത്‌സേ!!

സുല്‍ |Sul said...

ഹഹഹ
അടിപൊളി എഴുത്ത്.
ഉപമകളെല്ലാം സൂപ്പര്‍.
ഇതെന്തെ ആരും കാണാതെ പോയത്?

പുഴു - നല്ല പേര്. താറാവ് കൊത്താതിരുന്നത് നന്നായി. :)

-സുല്‍

ശ്രീ said...

കൊള്ളാം
:)

അശോക് said...

കിടിലം

Babu Kalyanam said...

aliya sparri!!!!!!!!!!!!!
evidunnu kittunnu ee upamakalokke
prathyekichu
"vilkan vachirunna pasuvinu...."
polullava...

Jishad said...

Really nice writing

Programmer said...
This comment has been removed by the author.
Visala Manaskan said...

ഹേ സിംഹമേ.. നിങ്ങള്‍ ഒരു സിംഹമല്ല! ചിമ്പാന്‍സിയാണ്ഡാ ചിമ്പാന്‍സി. തെറ്റിദ്ധരിക്കരുത്. എന്റെ മനസ്സില്‍ സിംഹത്തിനേലും ഗ്രേഡ് ചിമ്പാന്‍സിക്കാണ്.

അതിഗംഭീരം അപ്രകോപ്പിയന്‍ സാധനം! അടുത്ത് കാലത്ത് വായിച്ച ഏറ്റവും അമറന്‍ പോസ്റ്റ്.

ദിപ്പത്തന്നെ ഫുഡ് അടിച്ചോണ്ട് തലച്ചോറിനൊരു തളര്‍ച്ച. നല്ല വാക്കുകളൊന്നും ഇറങ്ങിവരുന്നില്ല. വരുമ്പോള്‍ വീണ്ടും ഞാന്‍ കമന്റും!

പോരട്ടെ പോരട്ടെ. പോസ്റ്റുകള്‍ ഒരോന്നോരോന്നായി ഗുഹയില്‍ നിന്ന് ഇറങ്ങി വരട്ടേ. ആശംസകള്‍.
:)

അനിയന്‍കുട്ടി | aniyankutti said...

കോഴികളും കുറുക്കന്മാരും എല്ലാം പ്രേമവിഷയവുമായി എത്രയോ കാലമായി കെട്ടുപിണഞ്ഞു കിടക്കുന്നു. എന്നാല്‍ ഒരു താറാവ് ഇതിന്‍റെ എടേല്‍ക്ക് കുണുങ്ങിക്കുണുങ്ങി വന്നത് ഇതിപ്പൊ ആദ്യായിട്ടാണ്‌ കാണുന്നത്.
അതു കൊണ്ട് പുഴുവേ...ലാല്‍സലാം....നീ ഇഴ....ഇനിയുമിനിയും ഇഴ....

അഖില്‍ ചന്ദ്രന്‍ said...

Makane.. ithaaranaaa Thaaravu? Pinne ennu muthalaanu Kattappana il paditham thudangiyathu?