Sunday, November 04, 2007

പുട്ടുകുറ്റിയിലെ കൊടുങ്കാറ്റ്‌ (റീലോഡഡ്‌)

ഇതൊരു സംഭവകഥയാണ്‌ അല്‍പമൊരു വിപ്ലവകഥയും. അതോണ്ട്‌ സമയം കളയാതെ നേരെ പാത്രപരിചയത്തിലേക്ക്‌ പോകാം. എനിക്ക്‌ മൂന്നുണ്ട്‌ സഹമുറിയന്മാര്‍ (അഥവാ ഞങ്ങള്‍ നാലാളാണ്‌ ഒന്നിച്ച്‌ പൊറുതി). പാലാക്കാരന്‍ മണ്ണിന്റെ മണമുള്ള(ആലങ്കാരികമായി പറഞ്ഞതാ സത്യായിട്ടും ഞാന്‍ മണത്തൊന്നും നോക്കീട്ടില്ല) ചാക്കോച്ചന്‍, പീഡനജില്ലയില്‍ നിന്നൊരു ഇറക്കുമതി തോമാച്ചന്‍, പിന്നെ സാക്ഷാല്‍ ആന്റണി എന്ന ഒളിമ്പ്യന്‍ അന്തോണി.

അന്തോണി ഒളിമ്പ്യന്‍ ആകാനൊരു കാരണമുണ്ട്‌. ലോകത്തുള്ള എല്ലാ കായികവിനോദങ്ങളിലും തല്‍പരനാണ്‌ കക്ഷി. ശരീരമനങ്ങാത്ത ഒന്നാന്തരമൊരു കായികപ്രേമി. ആര്‍ക്കും അസൂയതോന്നിക്കുന്ന ഫിറ്റ്‌ നെസ്സ്‌ ഉള്ള ഒരസ്സല്‍ കായികതാരത്തിന്റെ ശരീരമാണ്‌ കക്ഷിക്ക്‌. കലികാലമെന്നല്ലാതെ എന്താ പറയുക, ഇത്‌ പറഞ്ഞ്‌ തീര്‍ന്നില്ല അതിന്‌ മുന്‍പേ കക്ഷിക്ക്‌ പനി പിടിച്ചു. (സത്യായിട്ടും 'പുഴു'വിന്‌ കരിനാക്കില്ല!!!) പനി മാത്രമല്ല ചുമയും ശരീരക്ഷീണവും. ആകെ തളര്‍ച്ച(പിള്ളേര്‌ കപ്പെടുത്തപ്പോള്‍ ടെന്‍ഡുല്‍ക്കര്‍ക്ക്‌ തോന്ന്യപോലെ).

അന്തോണിച്ചന്‍ ആകെ വെപ്രാളപ്പെട്ടു. നേരേ വെച്ച്‌ പിടിച്ചു കോഴിക്കോട്ടേക്ക്‌. എന്തിനാ? ഡോക്ടറെക്കാണാന്‍. കോളൊത്തു എന്ന് കണ്ടപ്പോളേ ഡോക്ടര്‍ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാനും സ്കാന്‍ ചെയ്യാനും അരുളിച്ചെയ്തു. ചോര സിറിഞ്ചില്‍ കയറി വടക്കോട്ട്‌ പോകുന്നത്‌ കണ്ടപ്പോള്‍ ഒളിമ്പ്യന്‍ കണ്ണടച്ച്‌ പിടിച്ച്‌ മനസ്സില്‍ ജയ്‌ ഹിന്ദ്‌ പറഞ്ഞു.(കണ്ണടച്ച്‌ പാലുകുടിക്കാമെങ്കില്‍ ഇതും ആകാമത്രെ).

ഇതിനകം എക്സ്‌ റേ കിട്ടി. ബ്ലഡില്‍ ഒരുപാട്‌ ഐറ്റംസ്‌ ഉള്ളതോണ്ട്‌ ടെസ്റ്റ്‌ റിപ്പോര്‍ട്ട്‌ വരാന്‍ ഇനിയും വൈകുമത്രേ. എക്സ്‌ റേ എടുത്ത്‌ നോക്കണോ? നോക്കിയാലും ഒന്നും മനസ്സിലാകില്ല എങ്കിലും കാശ്‌ മുടക്കിയതാണല്ലോ നെഞ്ചത്തെ മസ്സിലിന്റെ ഡെപ്ത്‌ നോക്കാമല്ലോ എന്നു കരുതി ഒളിമ്പ്യന്‍ എക്സ്‌ റേ എടുത്ത്‌ സൂര്യഭഗവാന്റെ നേര്‍ക്ക്‌ നിവര്‍ത്തി. കണ്ണുകളെ വിശ്വസിക്കാനായില്ല. തല ചുറ്റുന്നത്‌ പോലെ.

എക്സ്‌ റേയില്‍ ഒരു ഭാഗം ബ്ലാങ്ക്‌!!!

റിപ്പോര്‍ട്ട്‌ വരാതെ ഡോക്ടറെക്കാണാന്‍ പറ്റില്ല. ഈ ഇന്നിങ്ങ്സ്‌ പെട്ടെന്ന് തീര്‍ത്ത്‌ കളയല്ലേ എന്ന് തേഡ്‌ അമ്പയറോട്‌ പ്രാര്‍ത്ഥിച്ചു. മനസ്സിനൊരു ധൈര്യം കിട്ടാന്‍ ഒരു ഡ്രിപ്പിടാന്‍ എക്സ്‌ റേ കൊണ്ടുവന്ന സിസ്റ്ററോട്‌ അപേക്ഷിച്ചു.

"എന്ത്‌ പറ്റി എക്സ്‌ റേയുടെ ബില്ല് കണ്ടോ" സിസ്റ്ററുടെ ജിജ്ഞാസ.
"ഇല്ല എക്സ്‌ റേ കണ്ടതെയുള്ളു" ഒളിമ്പ്യന്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു.

ബ്ലഡ്‌ ടെസ്റ്റിന്റെ റിപ്പോര്‍ട്ട്‌ കിട്ടിയപ്പോള്‍ പി ടി ഉഷയെ മനസ്സില്‍ ധ്യാനിച്ച്‌ ഒളിമ്പ്യന്‍ അന്തോണിച്ചന്‍ ഓടി ഡോക്ടറുടെ ക്യാബിനിലേക്ക്‌. എക്സ്‌ റേ റിപ്പോര്‍ട്ട്‌ ഒരു സ്മാഷ്‌ ഡോക്ടറുടെ ഡെസ്കിലേക്ക്‌. ഡോക്ടര്‍ പരിശോധിച്ച്‌ പേടിക്കാനൊന്നുമില്ല എന്ന് അറിയിച്ചു.

"അതെന്താ ഇനി പേടിച്ചിട്ട്‌ കാര്യമൊന്നുമില്ലേ?" ഒളിമ്പ്യന്‍ അലറി.
"ഇല്ല മിസ്റ്റര്‍ ആന്റണി. ഇതൊരു ചെറിയ ഫീവര്‍ അല്ലേ" ഡോക്ടര്‍

"എക്സ്‌ റേയില്‍ ഒരു വശം ബ്ലാങ്ക്‌ ആണ്‌ ഡോക്ടര്‍. ജീനിയെസ്സുകള്‍ക്കെല്ലാം അല്‍പായുസ്സാണല്ലോ. ഒരു രഹസ്യം പറയട്ടേ ഞാനൊരു ജീനിയസ്സാണ്‌ ഡോക്ടര്‍" ഒളിമ്പ്യന്‍ ഒറ്റശ്വാസത്തില്‍ രഹസ്യമൊരു ഏസ്‌ രൂപത്തില്‍ ഡോക്ടര്‍ക്ക്‌ നേരേ തൊടുത്തു.

'എക്സ്‌ റേ കണ്ട്‌ പേടിക്കണ്ട. ഉള്ളിലെ അവയവങ്ങള്‍ക്കൊന്നും ഒരു കുഴപ്പവുമില്ല' ഒരു ചെറുപുഞ്ചിരിയോടെ ഡോക്ടര്‍.

ഒളിമ്പ്യന്‍ എല്ലാ എഫ്‌1 ദൈവങ്ങള്‍ക്കും(ഫാസ്റ്റായി ഹെല്‍പ്‌ ചെയ്യുന്ന ദൈവങ്ങളത്രെ) നന്ദി പറഞ്ഞു.
"അപ്പോള്‍ എക്സ്‌ റേ?"

"ഉള്ളില്‍ ഒരുപാട്‌ കഫം നിറഞ്ഞിരിക്കുന്നു. അതാ സ്കാനിങ്ങില്‍ കാണാത്തത്‌. ഒരുപാട്‌ പൊടിയുള്ള സ്ഥലത്തണോ താമസം?"

'പൊടിയോ? കഴിഞ്ഞദിവസം മഡ്‌ റേസ്‌ ടിവിയില്‍ കണ്ടതല്ലാതെ പൊടിയുമായി ഒരു ബന്ധവുമില്ലല്ലോ. എന്തായാലും ഇനി ഒന്നും പേടിക്കാനില്ല' ഒളിമ്പ്യന്‍ ആശ്വസിച്ചു.

പഴയ രാജാക്കന്മാരുടെ സ്റ്റെയിലില്‍ ഒരു കിഴി ഗുളികകള്‍ ഡോക്ടര്‍ കൊടുത്തു. ഒപ്പം ഒരു ഉപദേശവും. 'പ്രഭാതഭക്ഷണം മുടങ്ങാതെ കഴിക്കുക'
ഒളിമ്പ്യന്‍ ഡോക്ടറോട്‌ നന്ദി പറഞ്ഞു മടങ്ങിയെത്തി പുഴുമടയില്‍. അടുത്ത പ്രഭാതത്തില്‍ ഞങ്ങള്‍ കണ്ടത്‌ ടിവി സ്റ്റാന്‍ഡ്‌ നിറഞ്ഞിരിക്കുന്ന ഗുളികകളാണ്‌.(ബൗളിങ്ങിന്‌ ഇങ്ങനാണത്രെ കുപ്പികള്‍ അടുക്കിവൈക്കുന്നത്‌).

ഓരോ ഗുളികയുടെ കവറിലും മനോഹരമായ കൈയ്യക്ഷരത്തില്‍ എഴുതിവച്കിരിക്കുന്നു അവ കഴിക്കാന്‍ ചില 'ഓര്‍മ്മക്കുറിപ്പുകള്‍'

'എഫ്‌1 റേസിന്‌ മുന്‍പ്‌'
'20-20 ക്ക്‌ ശേഷം'
'വിമ്പിള്‍ഡണിന്റെ ഇടയ്ക്ക്‌'
'കോപ്പാ അമേരിക്കയുടെ സഡന്‍ ഡെത്ത്‌ സമയത്ത്‌' അങ്ങനെ ഓരോന്ന്.
ഇവയില്‍ ഏതോ ഒന്ന് കിക്കോഫ്‌ നടത്തി ഒളിമ്പ്യന്‍ ഓഫീസിലേക്ക്‌ യാത്രതുടങ്ങി.

ഇനി മറ്റ്‌ കഥാപാത്രങ്ങളെ ഒന്നു വിശദമായി പരിചയപ്പെടാം. ചാക്കോച്ചന്‍ എന്ന ചാക്കോ അച്ചായന്‍. സോഷ്യലിസ്റ്റ്‌ ആശയങ്ങളോട്‌ കൂറ്‌ പുലര്‍ത്തുന്ന, നാളികേരത്തിന്റെ നാട്ടില്‍ സ്വന്തമായി ഏക്കര്‍ കണക്കിന്‌ മണ്ണുള്ള ഒരു നാട്ടുപ്രമാണി.(മലയാളി സമൂഹത്തിന്റെ വലിയൊരു പക്ഷത്തിനും ആ ഗാനം ഒരു ഭാവനാസ്രുഷ്ടി മാത്രമാണല്ലോ ഇന്ന്.) നമ്മുടെ ഒളിമ്പ്യനും ഉണ്ടൊരു കമ്യൂണിസ്റ്റ്‌ മനസ്സ്‌.

മൂന്നാമന്‍ തോമാച്ചന്‍ എന്ന ബ്രാന്‍ഡഡ്‌ ബൂര്‍ഷ്വാ. മുതലാളിത്തവ്യവസ്ഥിതിയുടെ പ്രതിനിധി. എന്നുവച്ചാല്‍ ഈ തൊഴിലാളി പ്രസ്ഥാനങ്ങളുടെ സിന്ദാബാദ്‌ വിളിക്ക്‌ ചെവികൊടുക്കാതെ കഴിയുന്ന ഒരു ആത്മാവ്‌. നാലാമന്‍ ഈയുള്ളവനായ 'പുഴു'(പ്രാഫെയിലില്‍ പറഞ്ഞിരിക്കുന്നപോലെ ഈ പുലികള്‍ക്കിടയിലെ ഒരു കുഞ്ഞ്‌ സിംഹം). നമ്മുടെ രാഷ്ട്രീയ വീക്ഷണം സമദൂരസിദ്ധാന്തത്തിലൂന്നിയതാണ്‌. അതായത്‌ തല്‍ക്കാലം ഏത്‌ കോള്ളാമോ അങ്ങോട്ട്‌ ചായും.

പനി കടന്ന് മടങ്ങിവന്ന ഒളിമ്പ്യന്‍ ഈ പാത്രങ്ങള്‍ക്കിടയിലേക്ക്‌ മറ്റൊരു പാത്രത്തെ ഇന്റ്രൊഡ്യൂസ്‌ ചെയ്തോണ്ടാണ്‌. ഒരു പുട്ട്‌ കുറ്റി. അടുത്തപ്രഭാതം ഞങ്ങളുടെ താവളത്തിലെത്തി നോക്കിയപ്പോള്‍ കണ്ടത്‌ അടുപ്പത്തിരുന്ന് പുകയുന്ന പുട്ടുകുറ്റിയേയാണ്‌. ചൂടന്‍ സ്പോര്‍ട്സ്‌ ന്യൂസ്‌ ചൂട്‌ പുട്ടിനും പൂവമ്പഴത്തിനുമൊപ്പം തട്ടുന്നതാണ്‌ ഒളിമ്പ്യന്‌ ഇഷ്ടമെന്ന് ഞങ്ങള്‍ക്ക്‌ പിന്നീടുള്ള ദിവസങ്ങള്‍ കൊണ്ട്‌ മനസ്സിലായി. ഞങ്ങളുടെ ഇന്റേണല്‍ കോണ്‍ഗ്രസ്സില്‍ ഒളിമ്പ്യന്റെ ഈ പുട്ട്‌ തീറ്റ ഒരു ചര്‍ച്ചാവിഷയമായി. എന്ത്‌ കൊണ്ട്‌ നമുക്കൊരു പീസ്‌ തന്നുകൂടാ എന്ന സ്വാഭാവിക സംശയം എനിക്കും ചാക്കോച്ചനും ഉണ്ടായി.തോമാച്ചന്‍ ഇത്‌ കാണാത്ത കേള്‍ക്കാത്ത ഭാവത്തില്‍ അമേരിക്കയുടെ ഇറാഖ്‌ നയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ പോന്നു. എങ്കിലും പുട്ടിന്റെ കാര്യത്തില്‍ സോഷ്യലിസം നടപ്പാക്കണമെന്ന ചാക്കോച്ചന്റെ തീരുമാനത്തിന്‌ ഞാന്‍ പൂര്‍ണ്ണ പിന്തുണ നല്‍കി.

ഞങ്ങളുടെ അമര്‍ഷം പ്രകടിപ്പിക്കാന്‍ അവസരം നോക്കിയിരിക്കുമ്പോളാണ്‌ അന്നത്തെ മാത്രഭൂമി നക്സല്‍ ആക്രമണത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌.(സാധാരണ പാമ്പ്‌ കിടന്നിടത്ത്‌ ചേമ്പ്‌, കുരങ്ങനെ സ്നേഹിച്ച ആനക്കുട്ടി, മലയാളത്തിന്റെ ശ്രീ‌ വൈഡ്‌ എറിഞ്ഞില്ലായിരുന്നേല്‍ വിക്കറ്റ്‌ കിട്ട്യേനേ തുടങ്ങിയ ന്യൂസുകളാണ്‌ പ്രസിദ്ധീകരിക്കാറുള്ളത്‌). തോമാച്ചനും അമേരിക്കയ്കും നക്സല്‍ ആക്രമണത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. ചാക്കോച്ചായനും ഒളിമ്പ്യനും ചര്‍ച്ചയ്കുള്ള കോപ്പുകള്‍ കൂട്ടി. 'പുഴു'വും പങ്ക്‌ ചേര്‍ന്നു ഈ ചര്‍ച്ചയില്‍ എന്തെന്നാല്‍ നമ്മള്‍ സമദൂരമാണല്ലോ.

ചര്‍ച്ച ചൂടുപിടിച്ചു. ഒളിമ്പ്യന്‍ നക്സലിസത്തിനു അനുകൂലമായും ചാക്കോച്ചായന്‍ തിരിച്ചും. പെട്ടെന്നായിരുന്നു ഒളിമ്പ്യന്‍ ഒരു വടക്കന്‍ എക്സാമ്പിള്‍ എടുത്ത്‌ കീച്ചിയത്‌. ഭരണസ്തംഭനം കൊണ്ട്‌ പോറുതിമുട്ടിയ തൊഴിലാളികള്‍ നടത്തിയ പ്രക്ഷോഭത്തെക്കുറിച്ചായിരുന്നു അത്‌. ചാക്കോച്ചായന്‍ ഉത്തരമില്ലാതെ അത്‌ കേട്ട്‌ ഒളിമ്പ്യന്റെ ആശയങ്ങളുടെ കൂടാരത്തിലേക്ക്‌ മനസ്സ്‌ കൊണ്ട്‌ നടക്കാന്‍ തുടങ്ങിയിരുന്നു. പക്ഷെ ഈ 'പുഴു' ഇതിനകം ഒളിമ്പ്യന്റെ കൂടാരത്തില്‍ച്ചെന്ന് ചാക്കോച്ചായനായി ചായ ഉണ്ടാക്കി തുടങ്ങിയിരുന്നു. എന്തെന്നാല്‍ നമ്മള്‍ സമദൂരമാണല്ലോ.

ഒളിമ്പ്യന്‍ സേതുരാമയ്യര്‍ സി ബി ഐ പോലെ കാര്യങ്ങള്‍ സമര്‍ത്ഥിച്ച്‌ തുടങ്ങി. "തെറ്റ്‌ ചെയ്യുന്നവരായാലും അവര്‍ക്ക്‌ പേടി ഉണ്ടാകണം. അതിന്‌ നക്സല്‍ ആക്രമണങ്ങള്‍ കുറെ ഒക്കെ സഹായിച്ചിട്ടുണ്ട്‌. ആക്രമണം ഒന്നിനും ഒരു പ്രതിവിധിയല്ല എങ്കിലും ഒന്ന് രണ്ടെണ്ണം ഇങ്ങനെ ഉണ്ടായാലേ പേടി ഉണ്ടാകൂ"

പെട്ടെന്ന് ഈ വാക്കുകള്‍ ചില ടിവി സീരിയല്‍ പരസ്യം പോലെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ മുഴങ്ങുന്നതായി 'പുഴു'വിന്‌ തോന്നി. ചാക്കോച്ചായന്റെ മനസ്സിലും അവ ആളിക്കത്തി.

ആ പുട്ടുകുറ്റിയില്‍ നിന്ന് ഒരു കൊടുങ്കാറ്റുയര്‍ന്ന് വരുന്നത്‌ ഞങ്ങള്‍ കണ്ടു.

"തെറ്റ്‌ ചെയ്യുന്നവരായാലും അവര്‍ക്ക്‌ പേടി ഉണ്ടാകണം. അക്രമണത്തിലൂടെ എങ്കില്‍ അങ്ങനെ.." ഒളിമ്പ്യന്റെ വാക്കുകള്‍ ഷാപ്പിലെ ചിരി പോലെ പ്രകമ്പനം കൊണ്ടു.

ഒളിമ്പ്യന്‍ ചെയ്യുന്നത്‌ തെറ്റല്ലേ. 2 വയറുകള്‍ക്ക്‌(പുഴുവിന്‌ ഒന്നര വയറുണ്ടെന്ന് അസൂയാലുക്കള്‍ ചുമ്മാ പറയുന്നതാ) പുട്ട്‌ കൊടുക്കാതെ തന്നെ കഴിക്കുക. അമേരിക്കയ്ക്‌ പുട്ടില്‍ താല്‍പര്യമില്ലാത്തിടത്തോളം കാലം 2 വയറുകളുടെ കാര്യമാണിത്‌. ഒരു വികസ്വരരാഷ്ട്രത്തില്‍ ഒരു ചെറുപ്പക്കാരന്‍ ചെയ്യാന്‍ പാടുള്ളതാണോ ഇത്‌.

"തെറ്റ്‌ ചെയ്യുന്നവന്‍, അവന്‌ പേടി ഉണ്ടാകണം. അക്രമത്തിലൂടെ എങ്കില്‍ അങ്ങനെ" ഹച്ചിന്റെ പട്ടിയെ വൊഡാഫോണ്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ദത്തെടുത്ത പോലെ ഒളിമ്പ്യന്റെ വാക്കുകള്‍ കടമെടുത്ത്‌ ഞാന്‍ ഫുള്‍ എക്സ്പ്രഷനോടെ കാച്ചി.

"അക്രമം തന്നെ" ചാക്കോച്ചയന്‍ സപ്പോര്‍ട്ട്‌ തന്നു.
"ഒളിമ്പ്യനെ തട്ടാം അല്ലെങ്കില്‍ വെട്ടാം അപ്പോള്‍ പേടി വരും" ഞാന്‍ പ്ലാനിട്ടു.
"പാടില്ല പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലരുത്‌" ചാക്കോച്ചായന്‍ മുന്‍ഷി സ്റ്റെയിലില്‍ ഒരു ഡയലോഗിട്ടു.
"എന്ന് പറഞ്ഞാല്‍" എനിക്ക്‌ വീണ്ടും സംശയം.

"എന്ന് വച്ചാല്‍ ഒളിമ്പ്യനെ തട്ടുകയും മുട്ടുകയും ഒന്നും വേണ്ടാ. എന്തേലും പാകപ്പിഴ വന്നാല്‍ പുട്ട്‌ എന്നെന്നേക്കുമായി നഷ്ടപ്പെടും"

"ഊം സത്യം" ഞാനൊന്നിരുത്തി മൂളിക്കൊണ്ട്‌ സപ്പോര്‍ട്ട്‌ കൊടുത്തു. നമ്മളിപ്പോളും സമദൂരമാണല്ലോ.

"അപ്പോള്‍ പുട്ടോ?" എന്റെ മൂക്ക്‌ വിടര്‍ന്ന് ക്വാസ്റ്റ്യന്‍ മാര്‍ക്ക്‌ പോലെ വളഞ്ഞു.

"അമേരിക്കയെ തട്ടാം അല്ലെങ്കില്‍ വെട്ടാം. അവനെക്കൊണ്ട്‌ അങ്ങനെയെങ്കിലും ഒരു പ്രയോജനമുണ്ടാകട്ടെ. എന്നിട്ടും പേടിച്ചില്ലേല്‍ അപ്പോള്‍ നോക്കാം" ചാക്കോച്ചായന്‍ തന്റെ ഐഡിയായുടെ മണിച്ചെപ്പ്‌ തുറന്നു.

'ആന്‍ ഐഡിയാ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്‌' എനിക്കുറപ്പായിരുന്നു.

ഇതൊന്നും അറിയാതെ പാവം അമേരിക്കന്‍ തോമ ഉറക്കമായിരുന്നു.(അമേരിക്കയില്‍ അത്‌ നൈറ്റ്‌ ടൈം ആയിരുന്നല്ലോ)

പഴയ സി ഐ ഡി പടങ്ങളിലെ നസീറിനെപ്പോലെ ഒളിമ്പ്യന്‍ ഇതെല്ലാം മറഞ്ഞ്‌ നിന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. കയ്യില്‍ കാര്‍ഡില്ലാത്ത റഫറിയെപ്പോലെ അവന്‍ നിസ്സഹായനായി നിന്നു. വെട്ടും കുത്തുമൊന്നുമില്ലാതെ തന്നെ ഒളിമ്പ്യന്‍ പേടിച്ചു. വെറുതെ ഒരു ജീനിയസ്സിന്റെ ജീവന്‍ ബലി കൊടുക്കേണ്ടതില്ലല്ലോ.

അടുത്ത ദിവസം മുതല്‍ പുട്ട്‌ കുറ്റി ഞങ്ങള്‍ക്കായിക്കൂടി പുകഞ്ഞു. ചൂട്‌ പുട്ടും ചൂടന്‍ മാത്രഭൂമി ന്യൂസും പഴവുമായി ഞങ്ങളും പുഷ്ടി പ്രാപിച്ചു. അപ്പോളും അമേരിക്ക വിവരം അറിഞ്ഞിട്ടുണ്ടായിരുന്നില്ല കാരണം പുട്ടിലവര്‍ക്ക്‌ പണ്ടേ ഇന്ററസ്റ്റ്‌ ഇല്ലല്ലോ.
പുട്ടിന്‌ മുട്ടില്ലാതായപ്പോള്‍ ഒളിമ്പ്യനും ഞങ്ങളും വീണ്ടും പുട്ടുപൊടിയും തേങ്ങാക്കൊത്തും പോലെ അടുത്തു.ഒളിമ്പ്യന്‍ നല്ല 916 സല്‍സ്വഭാവിയായി മാറി.

ഒരുതുള്ളി രക്തം പോലും ചൊരിക്കാതെ, ഭാവിയിലെ ചരിത്രവിദ്യാര്‍ത്ഥികള്‍ക്കായി ഞങ്ങളങ്ങനെ ഒരു വിപ്ലവം എഴുതിച്ചേര്‍ത്തു. 'പ്ലാനിപ്പുട്ട്‌ വിപ്ലവം' എന്നോ മറ്റോ ലോകം നാളെ ഇതിനേ വിശേഷിപ്പിച്ചേക്കാം. പ്ലാനിട്ട്‌ പുട്ട്‌ തട്ടിയ രക്തരഹിത വിപ്ലവം.

2 comments:

Eccentric said...
This comment has been removed by the author.
Anonymous said...

Lal Salam Sakhave... Sakhavu Puzhu Zindabad... PaniPuttu Viplavam Dheera Poorvam Nayicha Sakhavu Puzhu-vinu Partyude Abhivadhyangal....