Thursday, December 20, 2007

നിമിഷങ്ങള്‍ക്ക് നീളം കൂടുമ്പോള്‍...

രവി അന്ന് ഉറക്കം ഞെട്ടി എഴുന്നേറ്റു. ആകെ വിയര്‍ത്തിരിക്കുന്നു. നരച്ച മീശയുടെ തുമ്പില്‍ വിയര്‍പ്പ്‌ തുള്ളികള്‍. പക്ഷെ ഓര്‍മ്മകള്‍ നരക്കില്ലല്ലോ. ഇന്നിനി ഉറക്കം പ്രയാസമാണ്‌. അടുത്ത്‌ കിടക്കുന്ന ഭാര്യയേയും മകനേയും ഉണര്‍ത്താതെ ഹാളിലേക്ക്‌ നടന്നു.

ടിവി ഓണ്‍ ചെയ്തു. ഏതോ ഒരു പത്മരാജന്‍ സ്രഷ്ടിയുടെ അന്ത്യയാമങ്ങള്‍. സൗഹ്രുദത്തിന്റെ അന്ത്യം ഒഴിവാക്കാനെന്ന പോലെ ആത്മാഹുതി ചെയ്യുന്ന രണ്ട്‌ പെണ്‍കുട്ടികള്‍.(ഒരു ലെസ്ബിയന്‍ ചിന്താഗതിയോ).രവിയുടെ ചിന്തകള്‍ വീണ്ടും ചൂട്‌ പിടിച്ചു. തനിക്കും ഉണ്ടായിരുന്നു ഇതു പോലെ ഒരു സൗഹ്രുദം. താഴേക്ക്‌ ഇറ്റുവീണ വിയര്‍പ്പ്‌ തുള്ളി ആ നഷ്ടത്തെയാണോ പ്രതിനിധാനം ചെയ്യുന്നത്‌?അനിത, സഹപാഠിയായിരുന്നു, ചാറ്റ്‌ ഫ്രണ്ടായിരുന്നു. ഇല്ല അതിലുമേറെയായിരുന്നു. ഇന്നും വറ്റാത്ത ഓര്‍മയുടെ ഉറവ പറയുന്നു,ഇപ്പോഴും ഉച്ചത്തില്‍ തേങ്ങുന്ന ഹ്രദയുമിടുപ്പുകള്‍ തെളിയിക്കുന്നു, ആ സത്യം.

അവള്‍ കാമുകിയായിരുന്നില്ല, അവന്റെ ജീവിതത്തിലെ വസന്തങ്ങള്‍ വിരിയിച്ച പ്രിയ തോഴിയായിരുന്നു. പതിവായി ഉറക്കം ഞെട്ടി ഉണര്‍ന്ന രാവുകളില്‍ അവള്‍ക്ക്‌ താന്‍ കൂട്ടായിരുന്നു, ഇന്റര്‍നെറ്റിലൂടെ. മനസ്സുകള്‍ തമ്മിലുള്ള അസാധാരണ കമ്യൂണിക്കേഷന്‍ അതാണ്‌ ഞങ്ങളെ അടുപ്പിച്ചിരുന്നത്‌. അവളെ സംബന്ധിച്ച്‌ എല്ലാം എനിക്കറിയാമായിരുന്നു തിരിച്ച്‌ അവള്‍ക്കും. ആണ്‍ പെണ്‍ സൗഹ്രുദത്തിനു ഒരു വരമ്പ്‌ ആവശ്യമില്ല. എങ്കിലും ഈ നശിച്ച സമൂഹത്തെ എനിക്ക്‌ പേടിയായിരുന്നു, ഒരിക്കലും ക്ലാസ്സ്‌ റൂമിലെ ഞങ്ങളുടെ സംഭാഷണം ഒരു നോട്ട്‌ ബുക്ക്‌ ചോദിക്കലിനപ്പുറം പോയിരുന്നില്ല. അവളുടെ ഭാവി എന്നാല്‍ ക്രൂശിക്കപ്പെടുന്നത്‌ കാണാന്‍ അശക്തനായതിനാല്‍ ഈ യാഥാസ്തിതികന്റെ മനസ്സ്‌ തീരുമാനിച്ചതായിരുന്നു അത്‌.
എങ്കിലും എന്നെ സംബന്ധിച്ച്‌ അവള്‍ക്കെല്ലാം അറിയാമായിരുന്നു തിരിച്ച്‌ അവള്‍ക്കും.

ബ്ലഡ്‌ റിലേഷന്‍സ്‌ ഒരിക്കലും ഒരിക്കലും 'സിമുലേറ്റ്‌' ചെയ്യാന്‍ പറ്റില്ലല്ലോ എന്നാലും ഉറക്കം പിടിക്കുന്നതിനു മുന്‍പ്‌ അവള്‍ അയച്ചിരുന്ന ചുംബനം ഒരിക്കലും എന്റെ സിരകളെ ചൂട്‌ പിടിപ്പിച്ചിരുന്നില്ല. തിരിച്ചവള്‍ക്കും. ചില രാത്രികളില്‍ സ്നേഹപുരസ്സരം പറഞ്ഞിരുന്നു അവള്‍ 'നിന്നെ ഞാന്‍ നഷ്ടപ്പെടുത്തില്ല ഒരിക്കലും'. പക്ഷെ ഞാന്‍ അവളെ നഷ്ടപ്പെടുത്തി.

ആനന്ദ്‌, അവനായിരുന്നു ഞങ്ങളുടെ സൗഹ്രുദത്തിന്റെ സാഗരത്തെ കീറി മുറിച്ചത്‌. അല്ല അവന്‍ എന്റെ ചിന്തയെ മാത്രമാവാം കീറിമുറിച്ചത്‌. പൊസ്സസ്സീവ്‌ നെസ്സ്‌ എന്ന വിഷം എന്റെ സിരകളില്‍ ഇംജക്ട്‌ ചെയ്ത്‌ കൊണ്ടാണ്‌ അവന്‍ കടന്നു വന്നത്‌. ആനന്ദിന്റെ ബൈക്കിന്റെ പിന്നിലിരുന്നു പോകുന്ന അനിതയുടെ കാഴ്ചകള്‍ എനിക്ക്‌ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അതിലായിരുന്നു അകല്‍ച്ചയുടെ തുടക്കം.പിന്നീട് കാരണങ്ങള്‍ ഉണ്ടായി. ഉണ്ടാക്കി. എങ്കിലും മുടങ്ങാതെ അവള്‍ അവളുടെ ബെസ്റ്റ്‌ ഫ്രണ്ടിനായി ഓഫ്‌ ലൈന്‍ മെസ്സേജ്‌ അയച്ച്‌ കാത്തിരുന്നു. ഇതെല്ലാം വെറും കാപട്യമാണ്‌. പെണ്ണിന്റെ യഥാര്‍ദ്ധമുഖം ഇതാണ്‌. ഞാനങ്ങനെ അടിയുറച്ച്‌ വിശ്വസിച്ചു.

കാപട്യത്തിന്റെ സ്ത്രീരൂപത്തോട്‌ മിണ്ടാതായി. അവളെ വെറുക്കാന്‍ തുടങ്ങിയൊ? അറിയില്ല. ഒരു സുപ്രഭാതത്തില്‍ അവളുടെ ഫോണ്‍ കോള്‍ ആണ്‌ എന്നെ ഉണര്‍ത്തിയത്‌. അവളുടെ വിവാഹനിശ്ചയം ആണത്രെ. 'എന്റെ ക്ലോസ്‌ ഫ്രണ്ട്സിനെ മാത്രമെ ഞാന്‍ ക്ഷണിക്കുന്നുള്ളു നീ വരണം'. നിന്റെ ക്ലോസ്‌ ഫ്രണ്ട്സ്‌ വരും എന്നു പറഞ്ഞ്‌ ഞാന്‍ ആ ഫോണ്‍ സംഭാഷണം നിറുത്തിയപ്പോള്‍ മറുതലയ്കല്‍ ഒരു തേങ്ങല്‍ കേട്ടുവോ?

ആ ദിനം ഞാന്‍ മദ്യലഹരിയിലാണ്ടു. ഇവനാണെന്റെ ക്ലോസ്‌ ഫ്രണ്ടെന്നു ഞാന്‍ സ്വയം വിശ്വസിപ്പിച്ചു. അവളുടെ വിവാഹ നിസ്ചയത്തിനു ഞാന്‍ പോയില്ല. ഞാന്‍ തിരക്കുള്ളവനായി സ്വയം ഭാവിച്ചു. വീണ്ടും ഒരിക്കല്‍ കൂടി അവള്‍ വിളിച്ചു. പറഞ്ഞതിത്രമാത്രം. 'ഒരിക്കലും പരസ്പരം നഷ്ടപ്പെടുത്തില്ലെന്ന് തീരുമാനിച്ചവരാണ്‌ നാം ഇപ്പോള്‍' വീണ്ടും ഒരു തേങ്ങല്‍ ആ വാക്യം പൂരിപ്പിച്ചു. 'ഐ ഹേറ്റ്‌ ദിസ്‌' എന്ന് എന്റെ പുതിയ ക്ലോസ്‌ ഫ്രണ്ട്‌ എന്നെക്കൊണ്ട്‌ മറുപടി കൊടുത്തു.

പിന്നീട് ഒരുപാട് നാള്‍ അവളെക്കുറിച്ച് അറിഞ്ഞതേയില്ല. അറിയാനായി തിരക്കിയതുമില്ല. ചിന്തയുടെ അതിര്ത്തിവരമ്പിനപ്പുറത്തെക്ക് അവളെ ആട്ടിപ്പായിക്കാന്‍ മന:പൂര്‍വ്വം ശ്രമിച്ചു.
അവളുടെ മരണവാര്‍ത്തയായിരുന്നു ഒരുപാട് നാളുകള്‍ക്ക് ഒടുവില്‍ എന്നെ തേടിഎത്തിയത്. തികച്ചും അവശ്വസനീയാമായി. ഹൃദയം പൊട്ടിയാവും മരിച്ചത്‌. എനിക്ക്‌ അവളെ കാണാന്‍ ഉള്ള കരുത്തുണ്ടായിരുന്നില്ല. ഇക്കുറിയും അവളെത്തേടി പോയില്ല.

അവളുടെ തേങ്ങല്‍ പൂരിപ്പിച്ചത്‌ പോലെ ഞാനാണോ അവളെ നഷ്ടപ്പെടുത്തിയത്‌. അറിയില്ല അറിയില്ല. അവളുടെ ഓര്‍മ്മയ്കെന്ന പോലെ നാളുകളായി ഞാന്‍ ഉറക്കം ഞെട്ടുന്നു. ഇതെല്ലാം വീണ്ടും ഓര്‍ക്കുന്നു.

വാച്ച്‌ മാന്‍ മോട്ടോര്‍ ഓണ്‍ ചെയ്ത ശബ്ദം കേള്‍ക്കുന്നു. നേരം വെളുത്തിരിക്കുന്നു. ശരീരമാകെ വിയര്‍ത്ത്‌ കുളിച്ചിരിക്കുന്നു, മനസ്സും ചൂട്‌ പിടിച്ചിരിക്കുന്നു.

ഫ്ലാറ്റ്‌ ഓണറുടെ കാരുണ്യത്തില്‍ കിട്ടുന്ന തണുത്ത വെള്ളം ശരീരത്തെ തണുപ്പിച്ചോളും. മനസ്സിനായി ഒരു ഗസലും.

പെട്ടെന്ന് റൂമില്‍ ലൈറ്റ്‌ ഓണായി.
ഭാര്യ ഉണര്‍ന്നിരിക്കുന്നു. 'രവിയേട്ടാ എന്താ പറ്റ്യേ'
'ഒന്നുമില്ല ഉറക്കം പോയി'.
'ഇതെന്താ എന്നുമിങ്ങനെ ഉറക്കമില്ലാതെ, എന്റെ കൃഷ്ണാ.'
'ഒന്നുമില്ല കൊതുക്‌ കടിച്ചിട്ടാ' ഒരു നുണ തട്ടിവിട്ടു.
ഭാര്യ ആകെ വിഷമത്തോടെ രവിയെ നോക്കി ഇരുന്നു.
'ഞാന്‍ ഒന്നു കുളിക്കട്ടെ നീ കിടന്നോ' എന്നു പറഞ്ഞ്‌ കതക്‌ ചാരുമ്പോള്‍ തോന്നി ഇവളോട്‌ എല്ലാം പറഞ്ഞാല്‍ ചിലപ്പ്പ്പോള്‍ ആശ്വാസം കിട്ടും എന്നു.
മനസ്സ്‌ തിരുത്തി.
'വേണ്ട ഭര്‍ത്താവിന്റെ കാര്യത്തില്‍ അവള്‍ പൊസ്സസ്സീവാ'

Thursday, December 13, 2007

ബ്ലോഗ് മോഷണം:ഞാന്‍ മോഷ്ടിക്കപ്പെട്ടിരിക്കുന്നു

രാവിലെ കണ്ണ് തുറന്നു ലാപ്ടോപില്‍ ചുമ്മാ ഒന്നു പരത്തി. കേരളാ ബ്ലോഗ് രോളിലെത്തിയപ്പോള്‍ 'ലതാ ലവിടെ കിടക്കുന്നു' Praise P ഉടെ 'ഒരു മോഡേണ്‍ പ്രണയഗാഥ'. ഞാന്‍ ഒന്നു അമ്പരന്നു. ഇത് ഞാന്‍ രണ്ട്ട് ദിവസം മുന്പ് തട്ടികൂട്ടിയ കഥ ആണല്ലോ? ഇതെങ്ങനെ Praise P എന്ന പേരില്‍ വന്നു? ഞാന്‍ അല്‍പനേരം ആലോചിച്ച് ശേഷം ഉറപ്പ് വരുത്തി. 'ഇല്ല ഇന്നലെ ഉറങ്ങാന്‍ നേരം വരെ എന്റെ പേരു അജിത്‌ എസ് ' എന്ന് തന്നെ ആയിരുന്നു. അത് കഴിഞ്ഞു പെരുമാറ്റാനും സാധ്യതയില്ല. പാതിരാത്രിക്ക് ഗസറ്റ്‌ പബ്ലിഷ് ചെയ്യാന്‍ ഇത് അന്തിപ്പത്രമോന്നുമാല്ലല്ലോ.

ഒടുവില്‍ ഞാന്‍ മാന്യമായ ഒരു കണ്ക്ലഷനില്‍ എത്തി. ഞാന്‍ മോഷ്ടിക്കപെട്ടിരിക്കുന്നു. എന്നെ കൊള്ളയടിചിരിക്കുന്നു. എന്റെ പോസ്റ്റ് ഇതാ ഇവിടെ പുനഃപ്രതിഷ്ടിചിരിക്കുന്നു "Posted by Manoj Mathew under Short Stories" എന്ന ലാബെലില്‍. ഈ പേജ് ഒരു ബ്ലോഗ് അഗ്രഗേടര്‍ ഒന്നുമല്ല എന്നാണ് എന്റെ വിശ്വാസം. (അങ്ങിനെ ആണെന്കില്‍ എന്നോട് ക്ഷമിക്കണേ)
ഉള്ള സത്യം തുറന്നു പറയാല്ലോ. ഈ പോസ്റ്റ് കോപ്പി അടിച്ച് വച്ചിരിക്കുന്നത് കണ്ടപ്പോള്‍ ശ്രീനിവാസന്‍ 'ഉദയനാണു താരത്തില്‍' പറഞ്ഞ ഡയലോഗ് ആണ് ഓര്‍മ വന്നത്.' മാങ്ങാ ഉള്ള മാവിലല്ലേ ആളുകള്‍ കല്ലെറിയൂ' അത് കൊണ്ട്ട് ഞാനിതിനു ജില്ലാ കോടതിയില്‍ അന്യായം ഫയല്‍ ചെയ്യാന്‍ ഒന്നും പോകുന്നില്ല.
എങ്കിലും സഹോദരാ റേപ്പ് ചെയ്യുന്നതിന് തൊട്ടുമുന്പ് സത്താറും ടി ജി രവിയും ഒക്കെ 'നിന്നെ ഞാന്‍ നശിപ്പിക്കുമെടി' എന്ന് പറയുന്ന മാന്യത എങ്കിലും ആകാമായിരുന്നു :)
(ക്ഷമിക്കണം കൂട്ടുകാരെ, ഞാന്‍ കണ്ട സിനിമകള്‍ വച്ച് ജനാര്ദ്ധനന്‍ ഡയലോഗ് മാത്രമെ ഉള്ളു, 'അഭിനയം' കുറവാ പ്രസ്തുത സീനുകളില്‍. അതിനാല്‍ അദ്ദേഹത്തിന്റെ പേരു മേന്ഷ്യന്‍ ചെയ്യാതിരുന്നത്)

Wednesday, December 12, 2007

ഒരു മോഡേണ്‍ പ്രണയഗാഥ

രാഹുല്‍ ചുവരും ചാരി നില്‍ക്കുകയായിരുന്നു. രേണുക ഓഫീസില്‍ നിന്നു ഇറങ്ങി വന്നു അവന്റെ അടുത്തെത്തി. കണ്ണുകള്‍ കൊണ്ട്ട് പോകാം എന്ന ആംഗ്യം കാണിച്ചു. അവളെ സംബധിചിടതോളം കോളേജിലെ അവസാന ദിവസം ആയിരുന്നു അത്. അവന്റെ കോളേജ്‌ ജീവിതം പൂര്‍ണ്ണമായി എന്ന് അവകാശപ്പെടാന്‍ പറ്റില്ല ഇനിയും.

രാഹുലും രേണുകയും നടക്കുന്നത്‌ ടെലിഫോണ്‍ എക്സ്ചേഞ്ചിലെ ക്യൂ ഇഴയുന്നത്‌ പോലെയാണ്‌. ഒരുപാട്‌ പറയാനുണ്ട്‌ ഇന്നും അവര്‍ക്ക്‌. പക്ഷേ ഇന്നെന്തോ വാക്കുകള്‍ക്ക്‌ ഒരു വരള്‍ച്ച.

അവരുടെ പേരുകള്‍ അധികചിഹ്നത്താല്‍ ബന്ധിപ്പിച്ച(കോപ്പിയടി ഫ്രം പദ്മരാജന്‍) ചുവരുകളില്‍ കുമ്മായം പൂശുന്ന കാഴ്ച കണ്ടു. പുതിയ ബാച്ചിനെ വരവേല്‍ക്കാന്‍. കയ്യിലെ ഫയലില്‍ മുഖം ചേര്‍ത്ത്‌ പിടിച്ചിരുന്നു രേണുക. അവള്‍ നടവഴിയില്‍ മാത്രം ശ്രദ്ധിച്ച്‌ നടന്നു. രാഹുല്‍ ഇടയ്കിടയ്ക്‌ മുഖമുയര്‍ത്തി അവളെ നോക്കുന്നുണ്ടായിരുന്നു.

'രേണൂ' അവളെ നോക്കി അവന്‍ മന്ദം വിളിച്ചു.
അവള്‍ മൂളി. അവനെ നോക്കി. കണ്ണുകള്‍ നിറഞ്ഞിരുന്നത്‌ പോലെ.

അവന്‍ തന്റെ വലത്തെ വിരല്‍ത്തുമ്പ്‌ നീട്ടി അവളെ സ്പര്‍ശിച്ചു. അവള്‍ കൈകോര്‍ത്തു പിടിച്ചു.
രേണു ഒന്നു വിങ്ങി.
'എന്ത്‌ പറ്റി' രാഹുലിന്റെ ശബ്ദത്തിലുമുണ്ടായി ഒരു വികാരസ്പര്‍ശം.
'നിന്നെപ്പിരിഞ്ഞ്‌ പോവുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍' രേണുവിന്‌ മുഴുമിപ്പിക്കാനായില്ല.

ഇന്നലെ വരെയുള്ള സായാഹ്നങ്ങളില്‍ അവര്‍ വിരല്‍ത്തുമ്പാല്‍ ബന്ധിക്കപ്പെട്ട്‌ ഇത്‌ വഴിയേ നടക്കുമായിരുന്നു. ഒരുമിച്ച്‌ സ്വപ്നങ്ങള്‍ നെയ്തിരുന്നു.

'കണ്ണ്‍ തുടയ്ക്‌. ആരേലും കണ്ടാല്‍...' രാഹുല്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

'ഇങ്ങനെയൊന്നും വേണ്ടിയിരുന്നില്ല അല്ലേടാ' രേണു.
'എനിക്കറിയില്ല' നിസ്സഹായതയോടെ രാഹുലിന്റെ മറുപടി.
'എനിക്കിതൊന്നും താങ്ങാന്‍ പറ്റുന്നില്ല' രേണു.
'എനിക്കും' രാഹുല്‍.

രേണു മുഴുമിപ്പിച്ചു. 'ഐ ലവ്‌ യു ഓള്‍വേയ്സ്‌'
'മി റ്റൂ' രാഹുല്‍

കോളേജ്‌ കവാടത്തിനരികിലെത്തി. കട്ട പിടിച്ച ഇരുടട്ട് അവരെ മൂടാന്‍ തുടങ്ങി.

'നിന്നെ എനിക്കൊരിക്കലും മറക്കാന്‍ പറ്റില്ല' രേണു.
'എനിക്കും' രാഹുല്‍
'ബി മൈ ഫ്രണ്ട്‌ ഓള്‍വേയ്സ്‌' രേണു.
'യാ ഐ വില്‍ ബി' രാഹുല്‍ അവളുടെ കയ്യില്‍ അമര്‍ത്തിക്കൊന്ട്ട് പറഞ്ഞു.

രണ്ടാളും കണ്ണ്‍ നിറഞ്ഞിരുന്നു. കോളേജ്‌ കവാടം കടന്നു. രേണു കൈകള്‍ വിടുവിച്ചു. ഒരുപറ്റം കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം പടികടന്ന് വരുന്നുണ്ടായിരുന്നു,

'കോളേജ്‌ കാണാനാവും;' രാഹുല്‍ അവരെ നോക്കി പറഞ്ഞു.
'ഊം' രേണു മൂളി.

രണ്ടാളും ബസ്‌ സ്റ്റോപ്പില്‍ എത്താറായപ്പോഴേക്കും രേണുവിന്റെ ബസ്സ്‌ വന്നു തുടങ്ങി. അവള്‍ ബസ്സിനായി ഓടി. അതിന്‌ മുന്‍പ്‌ ഒരു നിമിഷം തിരിഞ്ഞ്‌ നിന്ന് പറഞ്ഞ്‌. 'ഐ ലവ്‌ യു'

'ഐ ലവ്‌ യു റ്റൂ'

രേണു ബസ്സില്‍ കയറി. രാഹുലിന്റെ കൈ വീശിക്കാണീച്ച്‌ യാത്രയായി. ബസ്സില്‍ സൈഡ്‌ സീറ്റാണ്‌ കിട്ടിയത്‌. കാറ്റ്‌ തുടര്‍ച്ചയായി മുഖത്തേക്ക്‌ തന്നെ വീശുന്നുണ്ടായിരുന്നു.

പുറപ്പെട്ടോ എന്നറിയാന്‍ അമ്മ അവളുടെ ഫോണില്‍ ശബ്ദിച്ചു.. അവളുടെ മനസ്സില്‍ നിറയെ വീടിനെക്കുറിച്ചായി ചിന്തകള്‍. എല്ലാവരും സാരി വാങ്ങാന്‍ പോയിരിക്കുകയാണ്‌ ഇന്ന്. അമ്മയും അച്ഛനും കരയും താന്‍ പടിയിറങ്ങുമ്പോള്‍. എനിക്കും ആകുമെന്ന് തോന്നുന്നില്ല കരച്ചിലടക്കാന്‍. ഒരു ഭാര്യ എങ്ങനെ പെരുമാറണം എന്നുള്ളാ ട്രയിനിംഗ്‌ ആവും അമ്മായിമാര്‍ക്ക്‌ നല്‍കാനുള്ളത്‌. കസിന്‍സ്‌ എല്ലാവരും ഉണ്ടാകും കളിയാക്കാന്‍. വേഗം വീടെത്തിയിരുന്നെങ്കില്‍.

രാഹുല്‍ അടുത്തുകണ്ട പെട്ടിക്കടയില്‍ നിന്നൊരു സിഗര്‍ട്ട്‌ വാങ്ങി നടന്ന് കൊണ്ടേയിരുന്നു കൃത്യസമയത്ത്‌ തന്നെ ഇന്നും നീനുവിന്റെ മിസ്സ്ഡ്‌ കോള്‍. ആദ്യമായി അവളോടൊരു അടുപ്പം തോന്നി ഇന്ന്. എത്ര നാള്‌ താന്‍ മനപ്പൂര്‍വം ഒഴിവാക്കി. എന്നിട്ടും പാവം. തിരിച്ചൊരു മിസ്ഡ്‌ കോള്‍ കൊടുത്ത്‌ കൊണ്ട്‌ നടന്ന് തുടങ്ങി. അല്‍പദൂരം നടന്നപ്പോഴേക്കും മൊബെയില്‍ വീണ്ടും ശബ്ദിച്ചു. ഇക്കുറി നീനുവിന്റെ ഒരു എസ്‌ എം എസ്‌

ഒരു സ്മൈലി മാത്രം. രാഹുലിന്‌ ചിരി വന്നു. ഫോണ്‍ കയ്യിലെടുത്ത്‌ എന്ത്‌ റിപ്ലൈ ചെയ്യണമെന്ന് ആലോചിച്ച്‌ അവന്‍ നടന്നു.

വാല്‍ക്കഷ്ണം: എല്ലാ പ്രണയങ്ങളും വഞ്ചനയാണെന്നുള്ള മഠയത്തരമൊന്നുമല്ല ഞാന്‍ പറഞ്ഞ്‌ വന്നത്‌. പക്ഷേ ഇങ്ങനെ ചിലതും ഞാന്‍ കണ്ടിട്ടുണ്ട്‌. അതൊന്നു കുറിക്കാനും ആരേലും വേണമല്ലോ.

Tuesday, December 04, 2007

ഒരു മറവിയുടെ കഥ (ഓര്‍മ്മക്കുറിപ്പ്)

കാലമാകുന്ന കാസറ്റ്‌ അല്‍പം റിവൈന്‍ഡ്‌ ചെയ്യേണ്ടിയിരിക്കുന്നു ഈ സംഭവത്തിലേക്കെത്താന്‍. എഞ്ചിനീയറിംഗ്‌ കോളേജില്‍ ഫൈനല്‍ ഇയര്‍ വായ്നോട്ടം നടത്തുന്ന കാലം. സമാധാനത്തോടെ നടക്കുന്ന മനസ്സുകള്‍ക്കെല്ലാം അല്‍പം അങ്കലാപ്പുണ്ടാകുന്നത്‌ ഇക്കാലഘട്ടത്തിലാണ്‌, എന്തെന്നാല്‍ കൂട്ടത്തില്‍ തലവര തെളിഞ്ഞവന്മാരൊക്കെ(അവളുമാരും, ഫെമിനിസ്റ്റുകളേ ക്ഷമിക്കൂ) ഏതേലും കമ്പനികളുടെ ഓഫര്‍ തരപ്പെടുത്തി ഇതിലും നല്ലത്‌ എന്തേലും കിട്ടുമോയെന്നും തലവര തെളിയാത്തവര്‍ പഴയ വടക്കന്‍പാട്ട്‌ ചിത്രങ്ങളിലെ പ്രേം നസീറിനെപ്പോലെ ഇനി വരുന്ന ജോബ്‌ ഫെയറില്‍ വെന്നിക്കൊടിപാറിക്കുമെന്നും പ്രതീക്ഷ നിറച്ച്‌ നടക്കുന്നത്‌ ഈ ടൈമിലാണ്‌.

ഞങ്ങള്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മാത്രം പ്രവേശനം നല്‍കിയിരുന്നത്‌ കൊണ്ടും പുലിയെ അതിന്റെ മടയിലോ, പുലിക്ക്‌ സൗകര്യപ്രദമായ എവിടെയെങ്കിലുമോ വച്ച്‌ നേരിടുന്നതാണ്‌ മാന്യത എന്ന് ഉത്തമബോധ്യം ഉള്ളത്‌ കൊണ്ടും കോളേജിന്‌ പുറത്ത് എവിടെയെങ്കിലുമാണ് ഇജ്ജാതി ജോബ്‌ ഹണ്ടിന്‌ പോയിരുന്നത്‌.(അതെ അങ്ങനെയും പറയാം!!)

എര്‍ണാകുളത്തിന്‌ ടെസ്റ്റെഴുതാന്‍ പോയാല്‍ നെയ്യപ്പം തിന്നുന്നത്‌ പോലെ, പലതാണ്‌ ഗുണം. എന്താച്ചാല്‍ ഏതൊരു ഉത്സവത്തേയും പെരുന്നാളിനേയും വെല്ലുന്ന 'കളേഴ്സ്‌' കളക്ഷന്‍ തന്നെയായിരുന്നു മുഖ്യ ആകര്‍ഷണം. ചില തുണിക്കടയുടെ പരസ്യം പോലെ, നിങ്ങളുടെ മനസ്സിനിണങ്ങുന്ന എല്ലാവര്‍ക്കും സംതൃപ്തി നല്‍കുന്ന ആകര്‍ഷകമായ കളക്ഷന്‍ ഇതാ ഇവിടെ മാത്രം.

ജോലി കിട്ടാത്തവര്‍ക്ക്‌ അല്‍പം പോലും നിരാശ ഉണ്ടാവാതിരിക്കാന്‍ ദൈവം മനപ്പൂര്‍വം ചെയ്തതാവാം. എന്തെന്നാല്‍ ടെസ്റ്റ്‌ കഴിഞ്ഞ്‌ ചീറ്റിപ്പോയ പടക്കം പോലെ നടന്ന് നീങ്ങുമ്പോള്‍ മനസ്സിന്റെ കോണില്‍ സ്വയം സമാധാനിപ്പിക്കാന്‍ ഒരു എക്കോ കേള്‍ക്കാം 'അവള്‍ക്കും കിട്ടീട്ടില്ലേ അവള്‍ക്കും കിട്ടീട്ടില്ലേ' എന്ന്.

പിന്നെ റിലീസ്‌ പടം, പോക്കറ്റ്‌ മണിയില്‍ കുത്തനെ ഒരു കയറ്റം അങ്ങനെ ആകര്‍ഷകങ്ങളായ പല നേട്ടങ്ങളും ഉണ്ട്‌. ചില രാഷ്ട്രീയക്കാര്‍ 'ഞാനൊന്ന് തിരുവനന്തപുരത്തിന്‌ പോയിവരട്ടെ' എന്ന് ആശ്വസിക്കുന്നത് പോലെ ആയിരുന്നു ബഹുഭുരിപക്ഷത്തിനും മേല്‍പ്പറഞ്ഞ എറണാകുളം യാത്രകള്‍. ഒരു ടെസ്റ്റ്‌ കഴിഞ്ഞ്‌ മടങ്ങി വന്നാല്‍ പിന്നെ കുറെ നാളേക്ക്‌ കാര്യങ്ങളെല്ലാം കുശാല്‍.

ഇതേ സമയം മക്കള്‍ക്കായി അമ്മമാര്‍ വഴിപാടുകള്‍ മുറയ്ക്‌ നേര്‍ന്ന് ഭഗവാന്മാര്‍ക്കും നേട്ടമുണ്ടാക്കിപ്പോന്നു. മുഴുക്കാപ്പ്‌, ചുറ്റുവിളക്ക്‌, ദീപാരാധന എന്നിവയില്‍ നിന്നൊക്കെ വഴിപാട്‌ ശയനപ്രദക്ഷിണങ്ങളിലേക്ക്‌ നീങ്ങുകയാണെന്ന് ഹിന്റ്‌ കിട്ടിയപ്പോള്‍ അപകടം മണത്തറിഞ്ഞ്‌ ഞാന്‍ പഠനത്തിന്‌ പതിവില്ലാതെ ആക്കം കൂട്ടി, ടെസ്റ്റിന്‌ കയറുന്നതിന്‌ മുന്‍പായി അവസാനവട്ടം ബുക്കിന്റെ പേജ്‌ മറിക്കല്‍ ചടങ്ങ്‌ നടക്കുന്ന വേളയില്‍ ഒരു പെണ്‍കുട്ട്‌ എന്നെത്തന്നെ നോക്കി അടുത്തേക്ക്‌ നടക്കുന്നുണ്ടായിരുന്നു.

കയ്യിലെ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്റെ ടെക്സ്റ്റില്‍ ആവശ്യത്തില്‍ കൂടുതല്‍ എന്തൊക്കേയോ അതിന്റെ അധികപ്രസംഗിയായ 'ഓതര്‍' എഴുതിപ്പിടിപ്പിച്ചിരുന്നത്‌ കൊണ്ടും ആ ബുക്ക്‌ തന്നെ കയ്യില്‍ പിടിക്കാന്‍ മാത്രം ആത്മബന്ധം ഞാനും ആ സബ്ജക്ടും തമ്മില്‍ ഇല്ലാത്തത്‌ കൊണ്ടും ഇന്നത്തേത്‌ പോലെ തന്നെ എനിക്ക്‌ അന്നും അഹങ്കാരവും ആരോഗ്യവും ഇല്ലാതിരുന്നതിനാലും ഞാനും എന്റെ സുഹ്രത്തായ സൂരജും ചേര്‍ന്നാണ്‌ ആ 'ഗാണ്ഡീവം' ഉയര്‍ത്തിനിര്‍ത്തിയിരുന്നത്‌.

എന്തേലും ഡൗബ്ട്‌ ചോദിക്കാനാകുമോ ആ നോട്ടവും സഞ്ചാരവും? എങ്കില്‍ നല്ല കഥയായി. ഇലക്ട്രിസിറ്റി ബില്ലടയ്കാന്‍ ചെന്നവനോട്‌ കെ എസ്‌ ഇ ബി യിലെ ഫ്യൂസ്‌ കെട്ടിത്തരാമോ എന്ന് ചോദിച്ചത്‌ പോലെയാകും.

ഞാന്‍ ബുക്കില്‍ വിരലോടിച്ച്‌ കണ്ണ് ബുക്കില്‍ത്തന്നെ പതിപ്പിച്ച്‌ സൂരജിനോട്‌ പറഞ്ഞു. 'നമുക്കാത്തണലത്തോട്ട്‌ മാറിനിന്നാലോ?'
അവനെന്റെ റിക്വസ്റ്റ്‌ സ്നേഹപൂര്‍വ്വം നിരസിച്ചു. സ്നേഹമില്ലാത്തവന്‍.

അപ്പോഴേക്കും സഞ്ചരിച്ച്‌ കോണ്ടിരുന്ന പെണ്‍കുട്ടി എന്റെയടുത്തെത്തി ക്ലച്ച്‌ ചവിട്ടി ന്യൂട്രലില്‍ ഇട്ട്‌ കുറ്റിയടിച്ചു.
'അജിത്തല്ലേ? ഓര്‍മ്മയുണ്ടോ ഈ മുഖം?'
'അതേ അജിത്താണ്‌, ഓര്‍മ്മയുണ്ടോ എന്നോ? നല്ല ചോദ്യം. മറക്കാന്‍ പറ്റുമോ നിങ്ങളെയൊക്കെ' എന്റെ മനോധര്‍മം പൂണ്ട്‌ വിളയാടി.

വാസ്തവത്തില്‍ എനിക്കൊരു പിടിയും കിട്ടിയില്ല. പണ്ടേതോ പടത്തില്‍ രണ്‍ജി പണിക്കര്‍ എഴുതിപ്പിടിപ്പിച്ച ഡയലോഗ്‌ കട്ടെടുത്തോണ്ട്‌ വന്നിരിക്കുന്നു എന്നു മാത്രം മനസ്സിലായി. എനിക്കിങ്ങനെ സംഭവിക്കാറുള്ളതല്ലല്ലോ. മറക്കുകയോ അതും ഒരു പെണ്‍കുട്ടിയേ. എനിക്ക്‌ അപരിചിതയായ ഒരു പെണ്‍കുട്ടി തേടിവരാന്‍ മാത്രം ഞാനന്ന് ഫേമസും ആയിട്ടുണ്ടായിരുന്നില്ല(ഇതെഴുതുമ്പോള്‍ എന്റെ മുഖത്തെ ഭാവം വിനയം).

ടെസ്റ്റെഴുതാനുള്ള കോണ്‍ഫിഡന്‍സ്‌ മുഴുവന്‍ നശിച്ചു. കാണാന്‍ തെറ്റില്ലാത്ത ഒരു പെണ്‍കുട്ടി ഇങ്ങോട്ട്‌ വന്ന് ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചിട്ടും തിരിച്ചറിയാന്‍ പറ്റാത്ത ഞാന്‍ ഏതാനും മണിക്കൂറുകള്‍ മുന്‍പ്‌ മാത്രം പരിചയപ്പെട്ട ഈ പുസ്തകത്തിലെ 'ആട്ടുങ്കാട്ടം' പോലെ കുനുകുനുത്ത അക്ഷരങ്ങളില്‍ തൂങ്ങിക്കിടന്നിരുന്ന ടെക്നോളജി എങ്ങനെ ഓര്‍ത്ത്‌ വയ്കും.

ഇജ്ജാതിച്ചിന്തകളുമായി ഞാന്‍ പൊറുതിമുട്ടി നില്‍ക്കുമ്പോള്‍ സൂരജിന്റെ സംശയം. 'ആരാ അളിയാ ഇത്‌?'
അത്‌ തന്നെ തിരിച്ച്‌ അവനോടും അവളോടും ചോദിക്കണമെന്ന് എനിക്ക്‌ തോന്നി. മന്യതയുടെയും കോമണ്‍ സേന്‍സിന്റെയും പേരില്‍ ഞാനവനോട് ക്ഷമിച്ചു.

അവനിപ്പോള്‍ അവള്‍ ആരാണെന്ന് അറിയണം. എനിക്കിപ്പോള്‍ അവളെ മുഷുപ്പിക്കാതെ എന്തേലും സംസാരിക്കണം. ഇലയ്കും മുള്ളിനും മരത്തിനും കേട്‌ പറ്റാതിരിക്കാനായി ഞാന്‍ സൂരജിനോട്‌ ചിരിച്ച്‌ കൊണ്ട്‌ പറഞ്ഞു.

'ഇതെന്റെ ഫ്രണ്ടാണ്‌'
അവളുടെ മുഖത്തേക്ക്‌ നോക്കിയിട്ട്‌. 'ഇവനെന്റെ ക്ലാസ്സ്‌ മേറ്റാണ്‌'

സൂരജ്‌ കളത്തിലിറങ്ങി. 'ഞാന്‍ സൂരജ്‌.'
പേര്‌ പറഞ്ഞ്‌ അവളെ പരിചയപ്പെടുത്താനുള്ള ബാധ്യത എന്നിലേക്ക്‌ വരാതിരിക്കാന്‍ ഞാന്‍ ഒരു തുമ്മല്‍ സൃഷ്ടിച്ച്‌ കര്‍ച്ചീഫ്‌ കൊണ്ട്‌ മുഖം പൊത്തി.
'ഞാന്‍ സോണിയ.' എന്റെ കൂട്ടുകാരി സ്വയം പരിചയപ്പെടുത്തി.
'ഏത്‌ കോളേജാ? എവിടെയാ വീട്‌' സൂരജിന്റെ ശരീരത്തില്‍ ജി എസ്‌ പ്രദീപിന്റെ ആത്മാവ്‌ കയറിയെന്ന് എനിക്ക്‌ തോന്നി.
എല്ലാത്തിനും സോണിയ മറുപടികള്‍ കൊടുത്തുകൊണ്ടിരുന്നു.
'നിനക്കെന്താ ഇങ്ങനെ തുമ്മല്‍' എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ തിരക്കാനും കൂട്ടുകാരി മറന്നില്ല.

ഞാന്‍ കര്‍ച്ചീഫ്‌ മാറ്റി മൊഴിഞ്ഞു. 'കാലാവസ്ഥാമാറ്റം. ക്ലൈമറ്റ്‌ ചേഞ്ചേ'

പിന്നെ ഒന്നു രണ്ട്‌ സേഫായ ചോദ്യങ്ങള്‍ ഞാന്‍ ഉതിര്‍ത്തു, 'വീട്ടിലെല്ലാര്‍ക്കും സുഖമാണോ? ഒരുപാട്‌ നാളായി കണ്ടിട്ട്‌ അല്ലേ ശരിക്കും' എന്നൊക്കെ.

പക്ഷേ സൂരജിനിപ്പോഴും സംശയങ്ങള്‍ തീര്‍ന്നിട്ടുണ്ടായിരുന്നില്ല. എന്റെ നേരെ നോക്കിക്കോണ്ട്‌ ' നിങ്ങള്‍ക്ക്‌ രണ്ടാള്‍ക്കും എങ്ങനെയാ പരിചയം?'

'അറാം തമ്പുരാന്‍'ഇല്‍ ലാലേട്ടന്‍ പറഞ്ഞത്‌ പോലെ 'ബുദ്ധനും ശങ്കരനും. അവര്‍ക്കും പണികിട്ടിയത്‌ ഇത്‌ പോലെ ഉത്തരം അറിയാത്ത ചോദ്യത്തിന്റെ മുന്‍പിലാണെന്ന്' എനിക്ക്‌ ബോദ്ധ്യമായി. തലവരയുടെ മേല്‍ നെറോലാക്‌ എക്സല്‍ കൊണ്ട്‌ പേയിന്റ്‌ ചെയ്താലും പ്രയോജനമില്ലല്ലോ.

ഇപ്പോള്‍ നുണയനും ഫ്രണ്ടിനെ മറന്നവനും അത്‌ മറച്ച്‌ വച്ച്‌ 2 ഫ്രണ്ട്സിനെ കുരങ്ങ്‌ കളിപ്പിക്കുകയും ചെയ്തവനെന്ന് പഴി എനിക്ക്‌ കേള്‍ക്കേണ്ടിവരുമല്ലോ എന്നൊക്കെ ഉള്ളാ ചിന്ത എന്റെ ഉള്ളില്‍ വളരെ വേഗം ഫ്ലാഷ്‌ ചെയ്യാന്‍ തുടങ്ങി.ചീട്ടുകളിക്ക്‌ പിടിക്കപ്പെട്ട്‌ പോലീസ്‌ സ്റ്റേഷനില്‍ ചെന്നപ്പോള്‍ പീഡനക്കേസ്‌ ചുമക്കേണ്ടിവന്നവനേപ്പോലെ ഞാന്‍ നിന്നു.

പെട്ടെന്നൊരു കാറ്റ്‌ വീശുകയും ആ കാറ്റത്തെന്തോ പറന്നെന്റെ നാസാരന്ധ്രങ്ങളില്‍ പതിച്ചതിന്റെ ഫലമായി ഞാന്‍ ആഞ്ഞ്‌ തുമ്മുകയും ചെയ്തു.

എന്റെ തുമ്മലില്‍ സഹാനുഭൂതി തോന്നിയ കൂട്ടുകാരി മുഴുമിപ്പിച്ചു. 'ഞങ്ങള്‍ കോളേജില്‍ ഒരുമിച്ച്‌ പഠിച്ചതാ. രണ്ട്‌ ക്ലാസ്സായിരുന്നു. സെക്കന്റ്‌ ലാംഗ്വേജ്‌ ഒരുമിച്ച്‌'

ഉടന്‍ എന്റെ ഓര്‍മ്മയുടെ അണക്കെട്ട്‌ പൊട്ടുകയും ആ കുത്തൊഴുക്കില്‍ പെട്ട്‌ സോണിയയെ എനിക്ക്‌ ഓര്‍മ്മ വരുകയും ചെയ്തു. സാംബശിവന്‌ മന്‍സ്സില്‍ ധ്യാനിച്ച്‌ ഞാന്‍ പ്രീ ഡിഗ്രി കഥകളില്‍ ചിലത്‌ ചീന്തിയെടുത്ത്‌ വിളമ്പി. സോണിയയ്ക്‌ സന്തോഷമായി. സൂരജിനുമുണ്ടായി അറിവിന്റെ ആത്മനിര്‍വൃതി. എന്റെ നഷ്ടപ്പെട്ട കോണ്‍ഫിഡന്‍സ്‌ മടങ്ങിവന്നു. ഒരു ക്ലൂ കിട്ടിയാല്‍ ഇപ്പോളും നമ്മള്‍ പുലി തന്നെ.

തക്കസമയത്ത്‌ രക്ഷിച്ച സര്‍വ്വചരാചരങ്ങള്‍ക്കും അധിപനായ ശക്തിക്ക്‌ ഒരു ഡെഡിക്കേഷന്‍ എന്ന കണക്കേ ഞാന്‍ തുടര്‍ച്ചയായി തുമ്മിക്കൊണ്ടേയിരുന്നു. എന്റെ തുമ്മല്‍ കൗണ്ട്‌ ചെയ്തിട്ടോ മറ്റോ സോണിയ പറഞ്ഞു. 'ഒന്‍പതടിച്ചെന്നു തോന്നുന്നു. ഞാന്‍ എക്സാം ഹോളിലേക്ക്‌ പോകട്ടെ'

ബൈ പറഞ്ഞ്‌ നടന്ന് നീങ്ങുമ്പോള്‍ സൂരജിനെന്റെ മുഖത്തെ കണ്ഫ്യുഷന്‍സ് പൂര്‍ണമായും മാറിയിട്ടുണ്ടായിരുന്നില്ല.