Wednesday, November 05, 2008

'ട്വന്റി ട്വന്റി' ഉം ഫാന്‍സും പിന്നെ നമ്മളും


ട്വന്റി ട്വന്റി യുടെ പോസ്റര്‍ കണ്ടു മോഹന്‍ലാല്‍ ഫാന്‍സിനു ഹാലിളകി എന്ന വാര്‍ത്ത അല്‍പ്പം അതിശയത്തോടെ തന്നെ ആണ് വായിച്ചത്. അഞ്ച് സ്റ്റാറുകള്‍ നിരന്നു നില്ക്കുന്ന പോസ്ടറില്‍ മമ്മൂട്ടിയെ നടുവില്‍ നിര്‍ത്തിയത് മോഹന്‍ലാലിന്റെ പ്രാധാന്യം കുറച്ച് കാണിക്കാനല്ലേ എന്നാണു ലാലേട്ടന്‍ ഫാന്‍സിന്റെ സംശയം. ഇതിപ്പോള്‍ എങ്ങനെ റീ ഡിസൈന്‍ ചെയ്താലും ഏതേലും ഒരു സ്റാര്‍ നടുവില്‍ പെട്ട് പോകും. കഴിഞ്ഞില്ലേ കഥ!!

വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നെന്നും ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച ചിത്രങ്ങള്‍ ലോ ബഡ്ജറ്റ് എന്ന ചട്ടക്കൂട്ടില്‍ നിന്നു കൊണ്ട്ട് സൃഷ്ടിക്കുന്നു (ഓര്‍ സൃഷ്ടിച്ചിരുന്നു. പാസ്റ്റ് ടെന്‍സ്!!!) എന്നും അവകാശപ്പെടുന്ന മലയാളി സമൂഹത്തിനു അപമാനമല്ലേ ഇങ്ങനത്തെ ചെയ്തികള്‍? ഇത്തരം പേക്കൂത്തുകളുടെ ഉപജ്ഞാതാക്കളായ തമിഴ് ഫാന്‍സ്‌ പോലും അന്ധമായ ഫാന്ഷിപ്പിനു അര്‍ദ്ധവിരാമം നല്കി തുടങ്ങിയിരിക്കുന്നു എന്നത് തന്നെ ആണ് തമിഴ് ചലചിത്ര രംഗത്ത് പുതിയ പരീക്ഷണങ്ങളും നല്ല ചിത്രങ്ങളും സമ്മാനിക്കുന്നത്. ഇക്കൂട്ടത്തില്‍ ചേര്‍ത്ത് വായിക്കാന്‍, കഴിഞ്ഞ വര്ഷത്തെ മികച്ച നടിയ്ക്കുള്ള പുരസ്കാരം പ്രിയാമണിയ്ക് നേടിക്കൊടുത്ത പരുത്തിവീരന്‍ തമിഴ് നാട്ടില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നുവെങ്കില്‍, മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഏറ്റ് വാങ്ങിയ പുലിജന്മത്തിന് തീയറ്ററുകള്‍ തന്നെ ഉണ്ടായിരുന്നില്ല. എന്തായാലും ഉടന്‍ തന്നെ ചാന്ദ്രയാന്‍ മിഷന്‍ സക്സസ് ആയാല്‍, ഇത്തരം ഫാന്‍സിനെ ഒക്കെ കയറ്റി വിടാന്‍ ഒരു താവളമായി എന്ന് ആശ്വസിക്കാം.

പോസ്റര്‍ പ്രശ്നം പരിഹരിക്കാന്‍ എനിക്ക് തോന്നുന്ന ഒരേ ഒരു മാര്‍ഗം ഇവരെ വട്ടത്തില്‍ നിര്‍ത്തി ഒരു പോസ്റര്‍ അടിച്ചിറക്കുക എന്നതാണ്. ( വേറെ എന്തേലും അല്ഗോരിതംസ് അറിയുമെങ്കില്‍ നിര്ദ്ധേശിക്കാവുന്നതാണ്. )അതാകുമ്പോള്‍ സന്ദര്‍ഭത്തിനും ചേരും. പ്രേക്ഷകരെ പല പല മുഖങ്ങള്‍ സ്പീഡില്‍ സ്പീഡില്‍ കാണിച്ച് വട്ടം കറക്കുക എന്നതാണല്ലോ ഇങ്ങനത്തെ ചിത്രങ്ങളുടെ ഉദ്ദേശ്യം.

ബെര്‍ളി തോമസിന്റെ അത്യുഗ്രന്‍ റിവ്യു വായിച്ചു. അത് കാശ് പോയവന്റെ ഉച്ചത്തിലുള്ള നിലവിളി ആകാനെ സാധ്യത ഉള്ളൂ. ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍ ഷോട്ടും പാട്ടും ഡയലോഗും വരെ പങ്കിട്ടെടുതോ പപ്പാതി എന്ന് ചൊല്ലി ഫാസില്‍ വീതം വെച്ച് കളിച്ച് ഫാന്‍സിനെ തൃപ്തിപെടുത്തിയപ്പോള്‍, ഒരു നല്ല ശതമാനം
പ്രേക്ഷകരെന്കിലും ഈ കൂട്ടായ്മയില്‍നിന്നു ഏറെക്കുറെ പ്രതീക്ഷിച്ച് നിരാശരാവുകയാണ് ചെയ്തത്.

ഇന്നിപ്പോള്‍ ട്വന്റി ട്വന്റി യില്‍ എത്തി നില്‍ക്കുമ്പോള്‍, ബാലരമയിലെ മായാവിയുടെ പോലും വറൈടി സൃഷ്ടിക്കാന്‍ ഇന്നേവരെ സാധിക്കാത്ത ഉദയകൃഷ്ണ - സിബി കെ തോമസ് ടീമിന് ഒരു പറ്റം താരങ്ങളുടെ കാള്‍ഷീറ്റ് നോക്കി കഥ ഉണ്ടാക്കേണ്ട ഗതികേട് വന്നിരിക്കുകയാണ്. ഇങ്ങനത്തെ ഒരു അവസ്ഥയില്‍ എം ടി - പദ്മരാജന്‍ ടീം ആയാലും പടം മോശമാകാനെ സാധ്യത ഉള്ളൂ.

രസകരമായ ഒരു കമന്റ് ഇക്കൂട്ടത്തില്‍ കേട്ടത് ഇങ്ങനെ "ഇവന്മാരെ ഒറ്റയ്കൊറ്റയ്ക്ക് സഹിക്കാന്‍ തന്നെ പാടാണ്, അപ്പോളാ ഗ്രൂപ്പ് അറ്റാക്ക്".

ഇങ്ങനെ ഫാന്‍സിനെ രസിപ്പിക്കാന്‍, മാര്‍ക്കറ്റ് ട്രെന്റ് എന്ന പേരില്‍ തനിക്ക് ചേരാത്ത വേഷം കെട്ടാന്‍ ശ്രമിക്കുന്ന താരങ്ങളോട് നമുക്ക് പറയാനുള്ള ഡയലോഗ് രഞ്ജിത്ത് നേരത്തെ എഴുതി വെച്ചിട്ടുണ്ട്.
"കാലം നിനക്ക് മുന്‍പില്‍ ഒരു വിളക്കായ് തെളിയുമ്പോള്‍, അതിന്റെ നേര്‍ക്ക് തുപ്പരുത്"